കൊല്ലം : കൃത്രിമ കോളനി നിർമ്മിച്ച്, ബഹിരാകാശത്ത് കുടിയേറ്റം നടത്താൻ ജപ്പാൻ തീരുമാനിച്ചു. ഈ പദ്ധതിയിലൂടെ ഭൂമിയെയും ചന്ദ്രനെയും ചൊവ്വ യെയും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിനും ഓടിക്കും. ഇതിന്റെ വിശദവിവരം അനാച്ഛാദനം ചെയ്ത് പത്രസമ്മേളനവും നടത്തി. 'സ്പേസ് എക്സ്പ്രസ് ' എന്ന് പേരുള്ള ട്രെയിനിന് ആറ് കോച്ചുകളുണ്ടാവും. സ്റ്റാൻഡേർഡ് ഗേജ് ട്രാക്കിൽ ഓടും. ചന്ദ്രനിലും ചൊവ്വയിലും ഭൂമിയുടെ ഗുരുത്വാകർഷണം പുനഃസൃഷ്ടിച്ചാണ് ജപ്പാൻ ഈ ബഹിരാകാശ ബുള്ളറ്റ് ട്രെയിൻ ഓടിക്കാൻ പോകുന്നത്. ബഹിരാകാശത്തെ താമസത്തിനുശേഷം, ഇപ്പോൾ ഭൂമിയിലെത്തുന്നവർക്ക് ഉണ്ടാകുന്ന പേശികളുടെ പിണ്ഡം കുറയൽ, കാഴ്ച ക്കുറവ്, അസ്ഥിയുടെ സാന്ദ്രതക്കുറവ് ഇവ പരിഹരിക്കാൻ ബുള്ളറ്റ് ട്രെയിനിലെ കൃത്രിമ ഗുരുത്വാകർഷണ ബലം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജപ്പാനിലെ ക്യോട്ടോ യൂണിവേഴ്സിറ്റിയും കജിമ കൺസ്ട്രഷൻ കമ്പനിയും ചേർന്നാണ് ഇത് നിർമ്മിക്കുന്നത്. ജർമ്മനിയിലെയും ചൈനയിലെയും ബുള്ളറ്റ് ട്രെയിനിൽ ഉപയോഗിക്കുന്ന വൈദ്യുതകാന്തിക സാങ്കേതികവിദ്യയാണ് ഇവിടെയും പ്രയോഗിക്കുന്നത്. വേഗത കൂട്ടുന്നതിനും കുറയ്ക്കുന്നതിനും സ്പേസ് എക്സ്പ്രസ്സ് ട്രെയിനിന്റെ മുന്നിലും പിന്നിലും റോക്കറ്റ് ബൂസ്റ്റർ ഘടിപ്പിക്കും. ഗ്രഹങ്ങളുടെ ഗുരുത്വാകർഷണത്തിൽ നിന്ന് രക്ഷപ്പെട്ട് അന്തരീക്ഷത്തിന് പുറത്ത് യാത്ര തുടരാനും ഇത് സഹായിക്കും. 21-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും കുടിയേറ്റം ആരംഭിക്കുമെന്നും അവർ പറഞ്ഞു. ബഹിരാകാശത്ത് കുട്ടികളെ എങ്ങനെ വളർത്തണം, എപ്പോഴെങ്കിലും ഭൂമിയിൽ തിരിച്ചെത്തിയാൽ സ്വന്തമായി നിൽക്കാൻ കഴിയുമോ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇനിയും പരിഹാരം കണ്ടത്തേണ്ടിയിരിക്കുന്നു.
എലോൺ മസ്കും ജെഫ് ബെസോസും
സൗരയൂഥത്തിൽ കൂടുതൽ പര്യവേക്ഷണം നടത്താൻ ചൊവ്വയെ ഒരു അടിത്തറയായി ഉപയോഗിക്കാൻ മോഹിച്ചിരുന്ന അമേരിക്കയിലെ ശതകോടീശ്വരനായ സ്പെയ്സ് എക്സ് കമ്പനിയുടെ തലവൻ എലോൺ മസ്കും, ബഹികാശ കോളനി സ്ഥാപിച്ച് അവിടെ പതിനായിരക്കണക്കിന് തൊഴിലാളി കളെ എത്തിച്ച് അവരെക്കൊണ്ട് പണിയെടുപ്പിച്ച് മറ്റു ഗ്രഹങ്ങളിലേക്ക് പര്യടനം നടത്താൻ മോഹിച്ചിരുന്ന ബ്ലൂ ഒറിജിൻ കമ്പനിയുടമ ജെഫ് ബെസോസും ജപ്പാന്റെ പ്രഖ്യാപനം കേട്ട് അന്തംവിട്ടിരിക്കുകയാണ്.
ഭൂമിയിലെ പ്രശ്നപരിഹാരം
ഈ രണ്ടു മുതലാളിമാരുടെ തീരുമാനങ്ങളെ എതിർക്കുന്നവരുമുണ്ട്. മനുഷ്യവാസത്തിനായി മറ്റുഗ്രഹങ്ങളെ കോളനി വത്ക്കരിക്കാൻ റോക്കറ്റ് കപ്പലുകളിൽ ബഹിരാകാശത്തേയ്ക്ക് പറക്കാൻ വിനിയോഗിക്കുന്ന സമ്പത്ത്, ഭൂമിയിലെ കാലാവസ്ഥാവ്യതിയാനം കാരണമുള്ള വിനാശകരമായ ചൂട്, വരൾച്ച, മാരകമായ വെള്ളപ്പൊക്കം, വരുമാന അസമത്വം തുടങ്ങിയവയ്ക്ക് പരിഹാരം കണ്ടെത്താൻ ഉപയോഗിച്ചുകൂടെ എന്നാണ് അവർ വാദിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |