തിരുവനന്തപുരം:കോട്ടൺഹിൽ സ്കൂളിൽ റാഗിംഗ് സംഭവം വിവാദമായതോടെ അഞ്ചാം ക്ളാസ് കുട്ടികളെ യു.പി ബ്ളോക്കിലേക്ക് മാറ്റി സ്കൂൾ അധികൃതർ.ഇന്നലെ രാവിലെയാണ് ഹൈസ്കൂൾ സെക്ഷനിൽ നിന്ന് കുട്ടികളെ യു.പി ബ്ളോക്കിലേക്ക് മാറ്റുന്നതിനുള്ള നടപടി ആരംഭിച്ചത്.എന്നാൽ,യു.പി സെക്ഷനിൽ ക്ളാസ് മുറികളുടെ അപര്യാപ്തതയുള്ളതിനാൽ ഏഴാം ക്ളാസിലെ കുറച്ചു ഡിവിഷനുകൾ ഹൈസ്കൂളിലേക്ക് മാറ്റേണ്ടിവരുമെന്ന് സകൂൾ അധികൃതർ പറയുന്നു.സ്കൂളിൽ വനിതാ പൊലീസിനെ നിയമിക്കാനും സി.സി.ടി.വി സ്ഥാപിക്കണമെന്നതടക്കം രക്ഷിതാക്കളുടെ ആവശ്യങ്ങൾ ഉടനെ പരിഹരിക്കുമെന്ന് സ്കൂൾ മാനേജിംഗ് കമ്മിറ്റി അധികൃതർ പറഞ്ഞു.സ്കൂളിലെ റാഗിംഗ് വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി ബാലാവകാശ കമ്മിഷനും വനിതാ ശിശു വികസന വകുപ്പധികൃതരും സ്കൂളിലെത്തിയിരുന്നു.സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മടങ്ങി.
അന്വേഷണത്തിനായി ഡി.ഡിയെത്തി
കോട്ടൺഹിൽ സ്‌കൂളിലെ റാഗിംഗ് സംബന്ധിച്ച് അന്വേഷണം നടത്താൻ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ എസ്.സന്തോഷ് കുമാർ കോട്ടൺഹിൽ സ്‌കൂളിലെത്തി.പരാതി അന്വേഷിക്കുന്നത് വിദ്യാഭ്യാസ ഉപഡയറക്ടറാണ്. ഇന്നലെ രാവിലെ സ്കൂളിലെത്തിയ ഡി.ഡി രക്ഷിതാക്കളോടും സ്കൂൾ അധികൃതരോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു.എന്നാൽ റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പിന് സമർപ്പിച്ചിട്ടില്ല.അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്.
കോടതി ഇടപെട്ടു
ജില്ലാ കോടതി സംഭവത്തിൽ ഇടപെട്ടു.ലീഗൽ സർവീസ് അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ ഇന്നു മുതൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും അവയർനെസ് ക്ളാസുകളും തുടർന്ന് ആവശ്യമെങ്കിൽ കൗൺസലിംഗും നടത്തുമെന്ന് ലീഗൽ സർവീസ് അതോറിട്ടി പാനൽ അംഗം അഡ്വ. തോന്നയ്ക്കൽ സുരേഷ് പറഞ്ഞു.ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ കെ.വിദ്യാധരനാണ് അവയർനെസ് നൽകുക.
വഷളാക്കിയത് ഹെഡ്മാസ്റ്റർ
വേഗത്തിൽ പരിഹരിക്കാവുന്ന പ്രശ്നം വലുതാക്കിയത് ഹെഡ്മാസ്റ്ററുടെ പിടിപ്പ് കേടാണെന്ന് മാനേജിംഗ് കമ്മിറ്റി ചെയർമാൻ പറയുന്നു.ഹെഡ്മാസ്റ്റർക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ പരാതികളിൽ സ്‌കൂളിനെ തകർക്കാനുള്ള ഗൂഢാലോചന ഉണ്ടോയോ എന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുമെന്നും മാനേജിംഗ് കമ്മിറ്റി ചെയർമാൻ പ്രദീപ് പറഞ്ഞു.
പരിഹരിക്കണമെന്ന്
സ്കൂളിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിന്റെ നേതൃത്വത്തിൽ നഗരസഭയിലെ ബി.ജെ.പി കൗൺസിലർമാർ സ്കൂളിലെത്തി അധികൃതരുമായി സംസാരിച്ചു. സ്കൂളിലെ ശോച്യാവസ്ഥ രക്ഷിതാക്കൾ കൗൺസിലർമാർക്ക് കാട്ടിക്കൊടുത്തു.വനിതാ പൊലീസിനെ നിയമിക്കുന്നതു സംബന്ധിച്ച് കമ്മിഷണർക്ക് പരാതി നൽകുമെന്ന് വി.വി.രാജേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |