തിരുവനന്തപുരം: നാല് വർഷം കഴിഞ്ഞുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചുവരവ് ഉറപ്പാക്കാൻ ജനകീയബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള കർമ്മപരിപാടികളിലേക്ക് കടന്ന് കോൺഗ്രസ്.
കോഴിക്കോട് നവസങ്കല്പ് ചിന്തൻ ശിബിരം അംഗീകരിച്ച കർമ്മപരിപാടിയനുസരിച്ച് സാന്ത്വന പരിചരണരംഗത്തേക്ക് അടിയന്തരമായി കടക്കാനാണ് തീരുമാനം. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ കേന്ദ്രീകരിച്ച് ഇതിനായി പ്രത്യേക സേനകളെ സജ്ജമാക്കണം. സി.പി.എമ്മും ബി.ജെ.പിയുമടക്കം സാന്ത്വനപരിചരണ പരിപാടികളിൽ സജീവമാകുന്നതിന്റെ ചുവടുപിടിച്ചാണ് കോൺഗ്രസിന്റെയും നീക്കം.
സി.പി.എം കുറേക്കാലമായി സാന്ത്വന പരിചരണരംഗത്ത് സജീവമാണ്. താഴേത്തട്ടിൽ ജനങ്ങളുമായുള്ള ഇഴയടുപ്പം കാത്തുസൂക്ഷിക്കുന്ന സേവന ഇടപെടലുകൾ കഴിഞ്ഞ പ്രളയകാലത്തും കൊവിഡ് കാലത്തുമുൾപ്പെടെ സജീവമാക്കിയതും ഇടതുമുന്നണിയുടെ തുടർഭരണത്തിന് ഒരു കാരണമാണെന്ന തിരിച്ചറിവ് യു.ഡി.എഫ് കേന്ദ്രങ്ങളിലുണ്ട്. കോൺഗ്രസ് പ്രവർത്തകരും പലയിടങ്ങളിലും ഇത്തരം സന്നദ്ധസേവനങ്ങൾക്ക് മുന്നിട്ടിറങ്ങിയിരുന്നെങ്കിലും ഏറ്റക്കുറച്ചിലുകളുണ്ടായി.
ഇടതുസർക്കാർ ക്ഷേമപദ്ധതികൾക്ക് ഊന്നൽ നൽകുന്ന മാതൃകയിൽ വരുംകാല പ്രകടനപത്രികയിലുൾപ്പെടെ പദ്ധതികൾ മുന്നോട്ട് വയ്ക്കാനുള്ള നിർദ്ദേശവുമുണ്ടായിട്ടുണ്ട്.
ക്ഷേമ പെൻഷൻ സംവിധാനത്തിനായി ഒരു സ്ഥിരം ബോർഡ് രൂപീകരിക്കണമെന്നതാണ് ഇതിൽ പ്രധാനം. കാലാകാലങ്ങളിൽ പെൻഷൻ വർദ്ധനവ് ഉൾപ്പെടെ ഈ ബോർഡ് നിർദ്ദേശിക്കണം. 65 വയസ്സ് പിന്നിട്ടവർക്കും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്ന സ്കീമുകൾ സർക്കാർ മുൻകൈയിൽ ആവിഷ്കരിക്കുക, മടങ്ങിവരുന്ന പ്രവാസികളെ നാടിന്റെ വികസനത്തിൽ പങ്കാളികളാക്കാൻ നേരിട്ടുള്ള ഇടപെടലുകൾ നടത്തുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ബെന്നി ബെഹനാൻ എം.പി ചെയർമാനും കെ.പി.സി.സി ട്രഷറർ കൂടിയായ വി. പ്രതാപചന്ദ്രൻ കൺവീനറുമായ സാമ്പത്തികകാര്യ സമിതി ചിന്തൻ ശിബിരത്തിൽ മുന്നോട്ടുവച്ചത്. ഇത് അതേപടി അംഗീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |