ന്യൂഡൽഹി: കെ.എസ്.ആർ.ടി.സിക്ക് വിലകുറച്ച് ഡീസൽ നൽകണമെന്ന ആവശ്യം കരാർ ലംഘനമാണെന്നും മുമ്പ് ഇന്ധനം നൽകിയ വകയിൽ 139.97 കോടി രൂപ കുടിശ്ശികയുണ്ടെന്നും ഇന്ത്യൻ ഒായിൽ കോർപറേഷൻ(ഐ.ഒ.സി) സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പൊതുവിപണിയിലെ വിലയ്ക്ക് ഇന്ധനം ലഭിക്കാൻ കെ.എസ്.ആർ.ടി.സി നൽകിയ കേസ് അന്യായമാണെന്നും പിഴ ഈടാക്കി തള്ളണമെന്നും ഐ.ഒ.സി ആവശ്യപ്പെട്ടു.
വൻതോതിൽ വാങ്ങുന്ന ഉപഭോക്താക്കൾക്കുള്ള എല്ലാ ആനുകൂല്യവും പറ്റിയശേഷം വിലകൂടിയപ്പോൾ ചെറുകിട ഉപഭോക്താക്കൾക്കുള്ള വിലയ്ക്ക് ഡീസൽ നൽകണമെന്ന ആവശ്യം ന്യായീകരിക്കാനാകില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ കൊച്ചി ഇൻസ്റ്റിറ്റ്യൂഷണൽ ബിസിനസ് മാനേജർ എൻ. ബാലാജി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. കരാർ പ്രകാരം ഡീസൽ നൽകുന്നതിൽ തർക്കമുണ്ടെങ്കിൽ നിയമപരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതിസന്ധിക്ക് പിന്നിൽ മാനേജ്മെന്റിന്റെ കള്ളക്കളി: കെ. സുധാകരൻ
ഡീസൽ പ്രതിസന്ധി ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി 50 ശതമാനം ഓർഡിനറി സർവീസുകൾ വെട്ടിക്കുറച്ച നടപടി പ്രതിഷേധാർഹവും പൊതുജനങ്ങളെ ദ്രോഹിക്കുന്നതുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു.
തൊഴിലാളികളോടുള്ള പ്രതികാര നടപടിയാണ് കൃത്രിമ ഡീസൽ ക്ഷാമമെന്ന് തൊഴിലാളി യൂണിയനുകൾ ആക്ഷേപിച്ചിട്ടുണ്ട്. കഴിഞ്ഞമാസം മാത്രം 190 കോടി രൂപയാണ് വരുമാനം. ഡീസലിനും ശമ്പളത്തിനും 172 കോടി മതി. എന്നിട്ടും ഡീസൽക്ഷാമത്തിന്റെ പേരിൽ സർവീസുകൾ വെട്ടിക്കുറയ്ക്കുന്നതിന് പിന്നിൽ മാനേജ്മെന്റിന്റെ കള്ളക്കളിയാണ്. പ്രശ്നം പരിഹരിക്കാതെ മാനേജ്മെന്റും സർക്കാരും തൊഴിലാളികളെ പഴിക്കുകയാണ്. മാനേജ്മെന്റ് തലത്തിൽ കെടുകാര്യസ്ഥതയാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിയും സർക്കാരും ഒരാത്മാർത്ഥയും കാട്ടുന്നില്ല.
അധികാരത്തിലെത്തിയത് മുതൽ സ്ഥാപനത്തെ വെറും കറവപ്പശുവായാണ് സർക്കാർ കാണുന്നത്. തൊഴിലാളികളെ പ്രതിസ്ഥാനത്ത് നിറുത്തി സർക്കാരിന്റെയും മാനേജ്മെന്റിന്റെയും കഴിവുകേട് മറയ്ക്കാൻ നോക്കുന്നത് തൊഴിലാളി വഞ്ചനയാണെന്നും സുധാകരൻ പറഞ്ഞു.
കെ.എസ്.ആർ.ടി.സിയോട് സർക്കാരിന് പ്രതിബദ്ധതയില്ല: എം. വിൻസന്റ്
കെ.എസ്.ആർ.ടി.സിയോട് കോടതിക്കുള്ള പ്രതിബദ്ധത പോലും സർക്കാരിനില്ലെന്ന് ടി.ഡി.എഫ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം. വിൻസന്റ് എ.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശമ്പളം മുടക്കിയ സർക്കാർ ഡീസൽ ക്ഷാമത്തിന്റെ പേരിൽ സർവീസ് വെട്ടിക്കുറയ്ക്കുകയാണ്. സർക്കാരും മാനേജ്മെന്റും ചേർന്ന് മനപൂർവം കെ.എസ്.ആർ.ടി.സിയെ പ്രതിസന്ധിയിലാക്കുകയാണ്.
സർക്കാരിന്റെയും മാനേജ്മെന്റിന്റെയും ഭരണപരിഷ്കാരങ്ങളാണ് കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണം. ശമ്പളം കിട്ടാതിരുന്നിട്ടും ജീവനക്കാർ സർവീസ് മുടക്കിയിട്ടില്ല. കഴിഞ്ഞ മാസത്തെ കെ.എസ്.ആർ.ടി.സിയുടെ വരുമാനം 186 കോടിയാണ്. ഇതുപയോഗിച്ച് ശമ്പളവും ഡീസലുമുൾപ്പെടെയുള്ള ചെലവുകൾ നടത്താം.
കെ.എസ്.ആർ.ടി.സി റൂട്ടുകളിലെ സ്വിഫ്ട് സർവീസ് അനുവദിക്കാനാവില്ല. സ്വിഫ്ടിനായി വാങ്ങിയ ബസുകളെക്കുറിച്ച് സർക്കാർ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി എസ്.കെ. മണി, ട്രഷറർ പി.ജി. ജയകുമാരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സർക്കാർ കെ.എസ്.ആർ.ടി.സിയെ പൂട്ടിക്കാൻ ശ്രമിക്കുന്നു: വി.ഡി. സതീശൻ
കെ.എസ്.ആർ.ടി.സിയെ പൂട്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഡീസൽ പ്രതിസന്ധിയെത്തുടർന്ന് കെ.എസ്.ആർ.ടി.സി ട്രിപ്പുകൾ വെട്ടിക്കുറച്ചതിനെക്കുറിച്ച് കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡീസൽ അടിക്കാനും ശമ്പളം കൊടുക്കാനും പണമില്ലാതെ 50 ശതമാനം ഷെഡ്യൂളുകളാണ് വെട്ടിക്കുറച്ചത്. ലാഭകരമായിരുന്ന സർവീസുകളെല്ലാം മറ്റൊരു കമ്പനിയിലേക്ക് മാറ്റി. കോർപ്പറേറ്റ് ശൈലിയിൽ കരാർ തൊഴിലാളികളെമാത്രം ഉൾപ്പെടുത്തിയാണ് പുതിയകമ്പനി. കമ്മ്യൂണിസ്റ്റ് സർക്കാർ തീവ്രവലതുപക്ഷ നിലപാടിലേക്ക് മാറുന്നത് എങ്ങനെയാണ് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കെ.എസ്.ആർ.ടി.സി. പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ച് പുരപ്പുറത്ത് കയറിയിരുന്ന് സംസാരിക്കുന്നവരാണ് കരാർ തൊഴിലാളികളെ ഉൾപ്പെടുത്തി പുതിയ കമ്പനിയുണ്ടാക്കി, സ്ഥിരം തൊഴിലാളികളുള്ള ഒരു പൊതുമേഖലാസ്ഥാപനത്തെ തകർക്കുന്നത്.
രണ്ടുലക്ഷംകോടി മുടക്കി കെ- റെയിൽ കൊണ്ടുവരാൻ ശ്രമിച്ച സർക്കാരാണ് 2000 കോടിരൂപ മുടക്കി കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ ശ്രമിക്കാത്തത്. കമ്മിഷൻ കിട്ടാത്തതാണ് പ്രശ്നമെന്നും വി.ഡി. സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |