ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളിൽ മൂന്നെണ്ണം തുറന്നു. വെള്ളമൊഴുക്കുന്നതിന്റെ അളവ് താരതമ്യേന കുറവായതിനാൽ ചെറുതോണി പുഴയിലും പെരിയാറിലും കാര്യമായി ജലനിരപ്പ് ഉയർന്നിട്ടില്ല. നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയശേഷം
2, 3, 4 നമ്പർ ഷട്ടറുകൾ ഉയർത്തി സെക്കൻഡിൽ ഒരുലക്ഷം ലിറ്റർ ജലമാണ് പുറത്തേക്ക് വിടുന്നത്.
ഇന്നലെ രാവിലെ 10ന് ജലനിരപ്പ് 2384.22 അടിയിലെത്തിയപ്പോൾ ആദ്യം മൂന്നാം നമ്പർ ഷട്ടർ 40 സെന്റി മീറ്റർ ഉയർത്തി. 10.30ന് 75 സെന്റി മീറ്ററാക്കി. എന്നാൽ ജലനിരപ്പ് റുൾലെവലിനെക്കാൾ കൂടിയതല്ലാതെ കുറഞ്ഞില്ല. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുകയും മുല്ലപ്പെരിയാറിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടുകയും ചെയ്തു.
തുടർന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വിദഗ്ദ്ധസമിതി യോഗ തീരുമാനപ്രകാരം വൈകിട്ട് 4.45ന് രണ്ടാം നമ്പർ ഷട്ടറും അഞ്ചിന് നാലാം നമ്പർ ഷട്ടറും 40 സെന്റി മീറ്റർ വീതം ഉയർത്തി. നിലവിൽ 2384.58 അടിയാണ് ജലനിരപ്പ്. സംഭരണശേഷിയുടെ 79 ശതമാനം. 2403 അടിയാണ് പരമാവധി സംഭരണശേഷി. 1.48 ദശലക്ഷം ഘനമീറ്റർ ജലം വൈദ്യുതി ഉത്പാദനത്തിനായി കൊണ്ടുപോകുന്നുണ്ട്. ഇന്നുരാവിലെ സ്ഥിതിഗതികൾ വിലയിരുത്തിയശേഷം തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് 200 ഘനമീറ്റർ (രണ്ടുലക്ഷം ലിറ്റർ) ആക്കിയേക്കും.
വൈദ്യുതി ഉത്പാദനം പരമാവധി
കഴിഞ്ഞ ഒരാഴ്ചയായി മൂലമറ്റം പവർഹൗസിൽ വൈദ്യുതി ഉത്പാദനം പരമാവധിയാണ്. 17.74 ദശലക്ഷം യൂണിറ്റാണ് ഇന്നലെ ഉത്പാദിപ്പിച്ചത്. 57.835 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലമാണ് ഇന്നലെ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്.
കെ.എസ്.ഇ.ബിക്ക് നഷ്ടം ആറ് കോടി
ചെറുതോണി ഡാം തുറന്നതുവഴി കെ.എസ്.ഇ.ബിക്ക് നഷ്ടം ആറ് കോടി രൂപയിലേറെ. സെക്കൻഡിൽ പുറത്തേക്കൊഴുക്കുന്ന ഒരു ലക്ഷം ലിറ്റർ വെള്ളം ഉപയോഗിച്ച് 1.35 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. കെ.എസ്.ഇ.ബി ഇപ്പോൾ വൈദ്യുതി വിൽക്കുന്ന ശരാശരി നിരക്കായ 4.5 രൂപ യൂണിറ്റിന് കണക്കാക്കിയാൽ 6.07 കോടി നഷ്ടമുണ്ടാകും.
മുല്ലപ്പെരിയാറിൽ
ഷട്ടറുകൾ കൂടുതലുയർത്തി
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ കൂടുതലുയർത്തിയിട്ടും ജലനിരപ്പ് റൂൾലെവലിന് മുകളിൽ തുടരുന്നു. നിലവിൽ തുറന്നിരിക്കുന്ന 10 ഷട്ടറുകളിൽ ആറെണ്ണം 30 സെന്റി മീറ്ററിൽ നിന്ന് 50 ആക്കി ഉയർത്തി. 3166 ഘനയടി വെള്ളമാണ് സെക്കൻഡിൽ പെരിയാറിലേക്ക് ഒഴുക്കി വിടുന്നത്. എന്നിട്ടും ജലനിരപ്പ് താഴുന്നില്ല. ഏറ്റവുമൊടുവിൽ വിവരം ലഭിക്കുമ്പോൾ ജലനിരപ്പ് 138.35 അടിയാണ്.
137.5 അടിയാണ് നിലവിലെ റൂൾലെവൽ. ജലനിരപ്പ് താഴ്ത്തി റൂൾലെവൽ പാലിക്കാൻ തമിഴ്നാട് തയ്യാറാകുന്നില്ലെന്ന് കഴിഞ്ഞദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ശരാശരി 2200 ഘനയടി വീതം തമിഴ്നാട് സ്വദേശത്തേക്ക് കൊണ്ടുപോകുമ്പോൾ 5500 ഘനയടിയാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.
നീരൊഴുക്ക് ശക്തമായതോടെ തെന്മല പരപ്പാർ ഡാമിന്റെ മൂന്ന് ഷട്ടറുകളും 60 സെന്റി മീറ്ററിൽ നിന്ന് ഒരു മീറ്റർ വീതം ഉയർത്തി കൂടുതൽ വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കിത്തുടങ്ങി.
ബുധൻ വരെ
വടക്ക് ശക്തമായ മഴ
തിരുവനന്തപുരം: വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം വീണ്ടും ശക്തി പ്രാപിച്ചതോടെ ബുധനാഴ്ചവരെ വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വൈകുന്നേരങ്ങളിൽ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയും ലഭിക്കും. ന്യൂനമർദ്ദം നാളെ വീണ്ടും ശക്തിപ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി മാറും. മദ്ധ്യ കിഴക്കൻ അറബിക്കടലിൽ ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നു.
കന്യാകുമാരി തീരം, ഗൾഫ് ഒഫ് മാന്നാർ, അതിനോടുചേർന്നുള്ള തമിഴ്നാട് തീരം, തെക്കു പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ഉൾപ്പെടെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ മത്സ്യബന്ധനം പാടില്ല.
വിഴിഞ്ഞം മുതൽ കാസർകോട് വരെ 3.5 മുതൽ 3.7 മീറ്റർവരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.
യെല്ലോ അലർട്ട്
ഇന്ന് കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
നാളെ കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |