കട്ടപ്പന :ഡാം സെക്യൂരിറ്റി റൂമിൽ കയറി പണമടങ്ങിയ പേഴ്സ് മോഷ്ടിച്ച് രക്ഷപ്പെട്ടയാളെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു.ഇരട്ടയാർ ഡാമിലെ സെക്യൂരിറ്റി റൂമിൽ കയറി ഗാർഡ് പി.എ ഷാജിയുടെ പണമടങ്ങിയ പേഴ്സ് മോഷ്ടിച്ച ഈട്ടിത്തോപ്പ് കുറ്റിയാങ്കൽ അഭിലാഷ് ( 36 ) നെയാണ് പിടികൂടിയത്.അണക്കരയിൽ നിന്നും പ്രതിയെ വെള്ളിയാഴ്ച്ചകസ്റ്റഡയിലെടുക്കുകയായിരുന്നു. കഴിഞ്ഞ മാസം 31 ന് വൈകിട്ട് അഞ്ചരയോട് കൂടിയാണ് മോഷണം നടന്നത്.ഗാർഡ് ഷാജി ഡാമിലെ ലൈറ്റ് തെളിയിക്കാൻ പോയ തക്കംനോക്കിയാണ് അഭിലാഷ് റൂമിനുള്ളിൽ കയറി ബാങ്കിൽ അടയ്ക്കാനായി സൂക്ഷിച്ചിരുന്ന 25,900 രൂപ അടങ്ങിയ പേഴ്സ് മോഷ്ടിച്ചു കടന്നത്.ഷാജി തിരിച്ചെത്തിയപ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ടത് അറിഞ്ഞത്.തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഡാമിന് പരിസരത്ത് അഭിലാഷിനെ കണ്ടിരുന്നതായി ചിലർ പറഞ്ഞത്.ഇതേ തുടർന്ന് പൊലീസിൽ പരാതിപ്പെട്ടു.ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അഭിലാഷിനെ കണ്ടെത്തുവാനായി ഇയാളുടെ ചിത്രം വാട്ട്സ്ആപ്പ്ഗ്രൂപ്പുകൾ വഴി പൊലീസ് പ്രചരിപ്പിച്ചു.തുടർന്ന് താടിയും മുടിയും വെട്ടി രൂപം മാറി അണക്കരയിലെത്തിയ പ്രതിയെ നാട്ടുകാർ തിരിച്ചറിയുകയും തടഞ്ഞ് വച്ച് പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.മോഷണക്കുറ്റത്തിന് അഭിലാഷിനെതിരെ വണ്ടൻമേട് പൊലീസിലും കേസുണ്ട്.പലയിടങ്ങളിലും വാടകയ്ക്ക് താമസിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ പതിവ്. സെക്യൂരിറ്റി ഗാർഡിന്റെ പക്കൽ നിന്നും മോഷ്ടിച്ച പണം മൊബൈൽ ഫോൺ വാങ്ങിയും മദ്യപിച്ചും ചിലവാക്കിയെന്നാണ് പ്രതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.എന്നാൽ മൊബൈൽ ഫോണും മോഷ്ടിച്ച പേഴ്സും കണ്ടെത്താനായിട്ടില്ല.എസ്.ഐമാരായ റ്റി.ആർ മധു, റ്റി. സുരേഷ്, എ.എസ്.ഐ കെ. വി ജോസഫ് , സി പി ഒമാരായ രാജീവ്, പ്രദീപ് എന്നിവർ ചേർന്നാണ് മോഷ്ടാവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |