ലക്‌നൗ: വിവാഹം കഴിക്കാൻ വിസമ്മതിച്ച കാമുകനെ കഴുത്തറുത്ത് കൊന്ന് ട്രോളി ബാഗിലാക്കിയ യുവതി ബാഗ് ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ പിടിയിൽ. കഴിഞ്ഞ ഞായറാഴ്ച ഉത്തർപ്രദേശിലെ ഗസിയാബാദിലാണ് സംഭവം നടന്നത്. ബാർബറായ ഫിറോസ് (22) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ പ്രീത് ശർമ്മ (36) ഇന്നലെ അറസ്റ്റിലായി.
നാല് വർഷമായി പ്രീതും ഫിറോസും ഒരുമിച്ച് കഴിയുകയായിരുന്നു. വിവാഹിതയായ പ്രീത് കുഞ്ഞ് മരിച്ചതോടെ ഭർത്താവുമായി വേർപിരിഞ്ഞിരുന്നു. പിന്നാലെയാണ് ഫിറോസുമായി ജീവിക്കാൻ ആരംഭിച്ചത്. എന്നാൽ വിവാഹിതരാകണമെന്ന് പ്രീത് നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഫിറോസ് നിരസിച്ചിരുന്നു. ഇതിൽ പ്രകോപിതയായാണ് യുവതി കൊലപാതകം നടത്തിയത്. ഫിറോസിന്റെ കൈവശം ഉണ്ടായിരുന്ന ബ്ളേഡ് ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. ശേഷം മൃതദേഹം പ്ളാസ്റ്റിക്കിൽ പൊതിഞ്ഞ് വലിയൊരു ട്രോളി ബാഗിലാക്കി ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്.
മൃതദേഹം ഇരുവരും താമസിച്ചിരുന്ന ഫ്ളാറ്റിൽ ഒരു ദിവസം സൂക്ഷിച്ചതിന് ശേഷമായിരുന്നു ട്രോളി ബാഗിലാക്കിത്. തിരക്കേറിയ സ്ഥലത്ത് ഉപേക്ഷിക്കാനായിരുന്നു ശ്രമം. എന്നാൽ പൊലീസിനെ കണ്ടതോടെ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചതും ബാഗിന്റെ വലുപ്പവുമാണ് പൊലീസിന് സംശയത്തിനിടയാക്കിയത്. പിന്നാലെ ബാഗ് പരിശോധിച്ചപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. അതേസമയം, കൊലപാതകം കയ്യബദ്ധമാണെന്നാണ് യുവതി പൊലീസിനോട് വെളിപ്പെടുത്തിയത്. എന്നാൽ കഴുത്തിൽ മുറിവേറ്റതിന് ശേഷം യുവതി ഫിറോസിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കാത്തതിനാൽ കൊലപാതകം തന്നെയെന്നാണ് പൊലീസിന്റെ നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |