ന്യൂയോർക്ക്: യു.എസിലെ ന്യൂയോർക്കിൽ കഴിഞ്ഞ ദിവസം അക്രമിയുടെ കുത്തേറ്റ ഇന്ത്യൻ വംശജനും ബ്രിട്ടീഷ് എഴുത്തുകാരനുമായ സൽമാൻ റുഷ്ദി (75) യുടെ നില അതീവ ഗുരുതരം. കഴുത്തിനും കരളിനും ഗുരുതരമായി പരിക്കേറ്റ റുഷ്ദി വെന്റിലേറ്ററിൽ തുടരുന്നു. കഴുത്തിലെ ഞരമ്പിലേറ്റ മുറിവ് കാരണം ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുമെന്നാണ് സൂചന.
സംഭവത്തിൽ അക്രമി ഹാദി മറ്റാറിനെതിരെ വധശ്രമത്തിനുള്ള കുറ്റം ചുമത്തി. അക്രമം ആസൂത്രിതമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇയാളെ ഈ മാസം പത്തൊൻപതിന് വീണ്ടും കോടതിയിൽ ഹാജരാക്കും. അതേസമയം, റുഷ്ദിക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമൊപ്പമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു
സാത്താനിക് വേഴ്സസ് എന്ന വിവാദ നോവലിന്റെ പേരിൽ കഴിഞ്ഞ മുപ്പത്തിമൂന്ന് വർഷമായി മുസ്ലീം മതമൗലിക വാദികളുടെ വധഭീഷണി നേരിടുന്ന റുഷ്ദിയെ ന്യൂയോർക്കിന്റെ പ്രാന്തപ്രദേശത്തുള്ള ഷട്ടോക്വ വിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ചാണ് കഴിഞ്ഞ ദിവസം ന്യൂജെഴ്സി സ്വദേശിയായ ഹാദി മറ്റാർ (24) ആക്രമിച്ചത്. ഇരുപതു സെക്കന്റിനുള്ളിൽ നിരവധി കുത്തുകളാണ് ഏറ്റത്. സദസിൽ ഇരുന്ന യുവാവ് വേദിയിൽ കയറി ആക്രമിക്കുകയായിരുന്നു. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |