ശ്രീനഗർ : ജമ്മു-കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ ആപ്പിൾ തോട്ടത്തിൽ ഭീകരന്റെ വെടിയേറ്റ് കാശ്മീരി പണ്ഡിറ്റ് സുനിൽ കുമാർ കൊല്ലപ്പെട്ടു. സഹോദരൻ പിൻ്റു കുമാറിന് പരിക്കേറ്റു. ന്യൂനപക്ഷ സമുദായത്തിൽ പെട്ടവർക്ക് നേരെയായിരുന്നു ആക്രമണമെന്നും മേഖല നിയന്ത്രണത്തിലാണെന്നും കാശ്മീർ പൊലീസ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ മേയിൽ ബുദ്ഗാം ജില്ലയിൽ സർക്കാർ ഓഫീസിൽ കയറി കാശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ടിനെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. പണ്ഡിറ്റുകൾക്കിടയിൽ വലിയ അസ്വസ്ഥതയക്ക് ഇത് വഴിതെളിച്ചതോടെ ആക്രമണം ഭയന്ന് ഏകദേശം 5000 പണ്ഡിറ്റുകൾ ഓഫീസുകളിൽ എത്തുന്നില്ലെന്നാണ് റിപ്പോർട്ട്. ഷോപ്പിയാനിലെ സ്ഥിതി മെച്ചപ്പെടുന്നത് വരെ ജമ്മുവിലേക്ക് സ്ഥലം മാറ്റം ആവശ്യപ്പെടുകയാണിവർ. കഴിഞ്ഞ ഒക്ടോബർ മുതൽ ജമ്മു-കാശ്മീരിൽ കൊല്ലപ്പെടുന്നവരിൽ ഏറെയും കുടിയേറ്റ തൊഴിലാളികളും കാശ്മീരി പണ്ഡിറ്റുകളുമാണ്. ഒക്ടോബറിൽ അഞ്ച് ദിവസത്തിനിടെ കൊല്ലപ്പെട്ട ഏഴ് സാധാരണക്കാരിൽ ഒരു കാശ്മീരി പണ്ഡിറ്റും ഒരു സിഖും രണ്ട് ഹിന്ദുക്കളും ഉൾപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |