ആലപ്പുഴ: വിദ്യാർത്ഥികൾക്കു വിൽക്കാൻ കൊണ്ടുവന്ന 13 ഗ്രാം എം.ഡി.എം.എയുമായി കറ്റാനം പ്രണവ് ഭവനത്തിൽ പ്രവീൺ പ്രഭാകറിനെ (കൊച്ചുപുലി- 21) നർക്കോട്ടിക് ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പുലർച്ചെ ഹരിപ്പാട് ബസ് സ്റ്റാൻഡിനു സമീപത്തു നിന്ന് അറസ്റ്റു ചെയ്തു.
ഇന്നലെ പുലർച്ചെ നാലിന് ബിനുകുമാറിന്റെ നേതൃത്വത്തിൽ കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബി, ഹരിപ്പാട് സി.ഐ ശ്യാംകുമാർ എന്നിവരുൾപ്പെട്ട പ്രത്യേക സംഘം നടത്തിയ വാഹനപരിശോധനയ്ക്കിടെ, കെ.എസ്.ആർ.ടി ബസ് സ്റ്റാൻഡിൽ വന്നിറങ്ങി താലൂക്ക് ആശുപത്രി ഭാഗത്തേക്ക് നടന്നു നീങ്ങിയ ഇയാളെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മയക്ക് മരുന്ന് കണ്ടെടുത്തത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രവീണിനെ എഴിക്കകത്ത് ജംഗ്ഷനിൽ നിന്നാണ് പിടികൂടിയത്. വിറ്റുതീർന്നാൽ 65,000 രൂപയോളം പോക്കറ്റിലിരിക്കുന്ന മയക്കുമരുന്നാണ് കണ്ടെടുത്തത്.
കൊലപാതകശ്രമം, അക്രമം, പിടിച്ചുപറി ഉൾപ്പെടെ നിരവധി കേസുകൾ ഇയാളുടെ പേരിൽ വള്ളികുന്നം പൊലീസിലുണ്ട്. ജില്ലാ പൊലീസ് മേധാവി ജി. ജയദേവിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. പ്രതിയെ ചോദ്യം ചെയ്തപ്പോൾ കേരളത്തിന് പുറത്തു നിന്നു നേരിട്ട് വാങ്ങി കായംകുളം, ഹരിപ്പാട് ഭാഗത്ത് വിൽക്കാൻ കൊണ്ടുവന്നതാണെന്നും ഗ്രാമിന് 2000- 5000 രൂപയ്ക്കാണ് വില്പനയെന്നും ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിക്കുന്നതെന്നും സമ്മതിച്ചു. ഹരിപ്പാട് എസ്.ഐ എച്ച്. ഗിരീഷ്, സീനീയർ സിവിൽ പൊലീസ് ഓഫീസർ സത്യൻ, സിവിൽ പൊലീസ് ഓഫീസർ നിഷാദ് എന്നിവരും ലഹരി വിരുദ്ധ സ്ക്വാഡ് എസ്.ഐ ഇല്യാസ്, എ.എസ്.ഐ സന്തോഷ്, ജാക്സൺ, സി.പി.ഒ ഹരികൃഷ്ണൻ, ഷാഫി രതീഷ്, അനസ്, പ്രവീഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. ഹരിപ്പാട് മജിസ്ട്രേറ്റ് കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |