കണ്ണൂർ: രണ്ട് മാസത്തോളം പൊലീസിന്റെയും നാട്ടുകാരുടെയും ഉറക്കം കെടുത്തിയ 'നഗ്നമോഷ്ടാവ്' പിടിയിൽ.രാത്രിയിൽ നഗ്നനായി വീടുകളിലെത്തി മോഷണം നടത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലടക്കം പ്രചരിച്ചത് അറിയാതെ വീണ്ടും എത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്.
തമിഴ്നാട് നീലഗിരി ഗൂഡല്ലൂർ ബിദർകാട് സ്വദേശിയും വയനാട്ടിൽ താമസക്കാരനുമായ അബ്ദുൾ കബീർ എന്ന വാട്ടർ മീറ്റർ കബീറാണ് (56) അറസ്റ്റിലായത്.ഇന്നലെ ഉച്ചയോടെ പതിവുപോലെ മോഷണത്തിനായി കോഴിക്കോട് നിന്ന് കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയപ്പോഴാണ് ടൗൺ പൊലീസ് പിടികൂടിയത്.
കണ്ണൂർ ടൗൺ,താഴെ ചൊവ്വ,മേലേ ചൊവ്വ പരിസരങ്ങളിലായി നിരവധി മോഷണങ്ങൾ ഇയാൾ നടത്തിയിരുന്നു.നഗരത്തിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ സഹായത്തോടെ ആയിരത്തോളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.തുടർന്ന് ബസ് സ്റ്റാൻഡുകൾ നിരീക്ഷണത്തിലാക്കിയിരുന്നു.
നഗ്നനായി വാതിലിൽ മുട്ടും തുറന്നാൽ ഓടി രക്ഷപ്പെടും.താമസമില്ലാത്ത വീടുകളിൽ പൂട്ട് പൊളിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.പിടിയിലാവാതിരിക്കാനും ജനങ്ങളെ ഭയപ്പെടുത്താനുമാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു.
കണ്ണൂർ താണയിൽ ഒരു കടയുടമ സി.സി ടി.വി ദൃശ്യം പ്രദർശിപ്പിച്ചതോടെയാണ് നഗ്നമോഷ്ടാവിനെ പൊലീസ് തിരിച്ചറിഞ്ഞത്.മുൻപ് പിടിയിലാകുമെന്നായപ്പോൾ ഇയാൾ ഓപ്പറേഷനിലൂടെ മുഖത്തെ മറുക് നീക്കി രൂപമാറ്റം വരുത്തിയിരുന്നു.
വാട്ടർ മീറ്റർ മോഷണത്തിലൂടെയാണ് വാട്ടർ മീറ്റർ കബീറെന്ന പേര് ലഭിച്ചത്.നാലു ജില്ലകളിലായി പന്ത്രണ്ടോളം കേസുകൾ ഇയാളുടെ പേരിലുണ്ടെന്ന് കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ബിനുമോഹൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |