പ്രിമിയർലീഗിൽ മാൻ.യുണൈറ്റഡ് ലിവർപൂളിനെ കീഴടക്കി
മാഞ്ചസ്റ്റർ: ഫുട്ബാൾ ലോകം ആകാംഷയോടെ കാത്തിരുന്ന പോരാട്ടത്തിൽ ലിവർപൂളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി മാഞ്ചസ്റ്രർ യുണൈറ്റഡ് പുതിയ പ്രിമിയർ ലീഗ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലേയും തോൽവികളിൽ നിന്നും പാഠമുൾക്കൊണ്ട് സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ നടന്ന പോരാട്ടത്തിൽ ഒത്തരുമയോടെയുള്ള പോരാട്ടമാണ് യുണൈറ്റഡ് കാഴ്ചവച്ചത്. ജേഡൻ സാഞ്ചോയും മാർകസ് റാഷ്ഫോർഡുമാണ് ചുവന്ന ചെകുത്താൻമാർക്കായി ലക്ഷ്യം കണ്ടത്. മൊഹമ്മദ് സല ലിവറിനായി ഒരുഗോൾ മടക്കി.ഇതുവരെ കളിച്ച മൂന്ന് കളിയിലും ലിവർപൂളിന് വിജയം നേടാനായില്ല.
ആദ്യ രണ്ട് മത്സരത്തിലും തോറ്ര ടീം കോമ്പിനേഷനിൽ വലിയ മാറ്റങ്ങൾ വരുത്തിയാണ് കോച്ച് എറിക് ടെൻ ഹാഗ് ലിവറിനെതിരെ യുണൈറ്റഡിനെ കളത്തിലിറക്കിയത്. ഇതിഹാസ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയേയും ക്യാപ്ടൻ ഹാരി മഗ്യൂറിനേയും ബഞ്ചിലിരുത്തി അന്തോണി എലാഗ്‌നയ്ക്കും റാഫേൽ വരാനെയ്ക്കും ആദ്യ ഇലവനിൽ ഹാഗ് അവസരം നൽകി. പരിശീലകന്റെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇരുവരും പുറത്തെടുത്തത്. 16-ാം മിനിട്ടിൽ സാഞ്ചോ യുണൈറ്റഡിന്റെ ആദ്യ ഗോൾ നേടിത് എലാഗ്നയുടെ പാസിൽ നിന്നായിരുന്നു. 53-ാം മിനിട്ടിലാണ് മാർട്ടിയാലിന്റെ പാസിൽ നിന്ന് റാഷ്ഫോർഡ് സ്കോർ ചെയ്തത്. സലയുടെ ഗോൾ 81-ാം മിനിട്ടിലായിരുന്നു. 86-ാം മിനിട്ടിൽ റാഷ്ഫോർഡിന് പകരം റൊണാൾഡോ കളത്തിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |