ലാ ലിഗയിൽ ബാഴ്സലോണ 4-0ത്തിന് വയ്യഡോലിഡിനെ തോൽപ്പിച്ചു
ലെവാൻഡോവ്സ്കിക്ക് ഇരട്ട ഗോൾ,പെഡ്രിക്കും സെർറിക്കും ഓരോഗോൾ
എസ്പാന്യോളിനെ 3-1ന് തകർത്ത് റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്ത്
മാഡ്രിഡ് : സ്പാനിഷ് ലാ ലിഗയിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ മുൻനിര ക്ളബായ ബാഴ്സലോണ എതിരില്ലാത്ത നാലുഗോളുകൾക്ക് വയ്യഡോലിഡിനെ തോൽപ്പിച്ച് മൂന്നാം സ്ഥാനത്തെത്തി. മറ്റൊരു മത്സരത്തിൽ എസ്പാന്യോളിനെ 3-1ന് കീഴടക്കി റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തുടരുന്നു.റയലിനായി ബെൻസേമയും ഇരാഗോൾ നേടി.
ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിൽ നിന്ന് ഈ സീസണിൽ ബാഴ്സയിലെത്തിയ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവാൻഡോവ്സ്കിയുടെ ഇരട്ടഗോളാണ് വയ്യഡോലിഡിനെതിരായ വിജയത്തിലെ ഹൈലൈറ്റ്. 24-ാം മിനിട്ടിലായിരുന്നു ലെവാന്റെ ആദ്യ ഗോൾ. 43-ാം മിനിട്ടിൽ പെഡ്രി സ്കോർ ചെയ്തു.ആദ്യ പകുതിയിൽ 2-0ത്തിന് ലീഡ് ചെയ്ത ബാഴ്സയ്ക്ക് വേണ്ടി 64-ാം മിനിട്ടിലാണ് ലെവാൻ രണ്ടാം ഗോൾ നേടിയത്. ഇൻജുറി ടെൈമിൽ സെർജി റോബർട്ടോ പട്ടിക പൂർത്തിയാക്കി. ഈ വിജയത്തോടെ ബാഴ്സയ്ക്ക് ഏഴുപോയിന്റായി.
എസ്പാന്യോളിനെതിരായ മത്സരത്തിന്റെ 12-ാം മിനിട്ടിൽ വിനീഷ്യസ് ജൂനിയറാണ് റയൽ മാഡ്രിഡിന് വേണ്ടി ആദ്യ ഗോൾ നേടിയത്. 43-ാം മിനിട്ടിൽ ജൊസേലുവിലൂടെ എസ്പാന്യോൾ സമനിലപിടിച്ചു. 88-ാം മിനിട്ടിൽ ബെൻസേമ റയലിനെ വീണ്ടും മുന്നിലെത്തിച്ചു. പത്തുമിനിട്ടോളം നീണ്ട ഇൻജുറിടൈമിന്റെ അവസാന നിമിഷമാണ് ബെൻസേമ രണ്ടാം ഗോൾ നേടിയത്. സീസണിലെ മൂന്നാം മത്സരത്തിലും വിജയിച്ച റയൽ ഒൻപത് പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഒൻപത് പോയിന്റുതന്നെയുള്ള റയൽ ബെറ്റിസിനാണ് രണ്ടാം സ്ഥാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |