കോട്ടയം . ചോറും, സാമ്പാറും, കാളനും, പപ്പടവും, പഴവും, പ്രഥമനും കൂട്ടി മലയാളിയ്ക്ക് വാഴയിലയിൽ ഓണസദ്യയുണ്ണണേലും മറുനാടനെ ആശ്രയിക്കണം. തദ്ദേശീയമായി വാഴയിലകൾ വെട്ടിയിരുന്നവർ കുറഞ്ഞതോടെയാണ് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വാഴയിലകൾ എത്തിത്തുടങ്ങിയത്. തേനി, മേട്ടുപ്പാളയം, മൈസൂർ, കമ്പം എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് വാഴയിലകൾ എത്തുന്നത്. 4 രൂപയാണ് ഒന്നിന്റെ വില. മഴ പെയ്ത് വെള്ളം പൊങ്ങിയതോടെ വാഴയില വിപണിൽ കാര്യമായ കച്ചവടം നടക്കുന്നില്ലെന്ന് 35 വർഷമായി തിരുനക്കര മഹാദേവ ക്ഷേത്രത്തിന് സമീപം വാഴയില വിപണനം നടത്തുന്ന തങ്കച്ചൻ പറഞ്ഞു. സ്‌കൂൾ, കോളേജ് എന്നിവിടങ്ങളിൽ ഓണസദ്യയ്ക്കായി വാഴയില ബുക്ക് ചെയ്തവർ റദ്ദാക്കി. സാധാരണ ഓണക്കാലത്താണ് ഏറ്റവും കൂടുതൽ വാഴയിലകൾ വിറ്റുപോകുന്നത്. കഴിഞ്ഞവർഷം കൊവിഡ് വില്ലനായെങ്കിൽ ഇത്തവണ മഴയാണ്. കുമരകം, ചെങ്ങളം, ആർപ്പൂക്കര, ചങ്ങനാശേരി, മണർകാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് വാഴയിലകൾ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തിയിരുന്നത്. 50 ഓളം വാഴയില വെട്ടുകാർ ഉണ്ടായിരുന്നു. എന്നാൽ വാഴയിലയിൽ ഉച്ചയൂണ് കൊടുക്കുന്നത് നിന്നതും, പേപ്പർ വാഴയിലയുടെ കടന്നുവരവും മൂലം പലരും വില്പന അവസാനിപ്പിച്ചു. അടപ്രഥമൻ, പാലട പ്രഥമൻ എന്നിവയ്ക്ക് ആവശ്യമായ അട ഉണ്ടാക്കുന്നതിനും വാഴയിലയാണ് ഉപയോഗിച്ചിരുന്നത്. അതും റെഡിമെയ്ഡായി. നിലവിൽ അമ്പലത്തിലേക്കും മറ്റും ചെറിയ തോതിൽ വാഴയില എടുക്കുന്നുണ്ടെങ്കിലും കച്ചവടക്കാർക്ക് വലിയ ലാഭമില്ല. ഹോട്ടലുകളിൽ വാഴയിൽ ഊണ് കൊടുക്കുന്നത് നിറുത്തിയതും തിരിച്ചടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |