കൊല്ലം: തമിഴ്നാട്ടിൽ നിന്നുള്ള ശ്രീലങ്കൻ അഭയാർത്ഥികളെ കൊല്ലം തീരം വഴി കാനഡയിലേക്ക് കടത്താൻ ശ്രമിച്ച സംഭവത്തിൽ കൊല്ലം സ്വദേശിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.കൊല്ലത്ത് എത്തിയ ശ്രീലങ്കൻ അഭയാർത്ഥികൾക്ക് ഇവിടെ വച്ച് മാർഗനിർദ്ദേശങ്ങൾ നൽകിയ ആളെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾ തന്നെയാണോ കാനഡയിലേക്ക് കടക്കാനുള്ള ബോട്ട് സംഘടിപ്പിച്ച് നൽകാമെന്ന് ഏറ്റതെന്ന കാര്യം വ്യക്തമായിട്ടില്ല.
തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി സ്ത്രീയും കുട്ടിയും അടക്കം 29 ശ്രീലങ്കൻ പൗരന്മാരാണ്, മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായത്. ഇവരിൽ ശ്രീലങ്കയിൽ നിന്ന് അടുത്ത സമയത്ത് ഇന്ത്യയിലെത്തിയവരും വർഷങ്ങളായി തമിഴ്നാട്ടിലെ ശ്രീലങ്കൻ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നവരുമുണ്ട്. 24 പേരെ കൊല്ലം, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നും അഞ്ചുപേരെ തമിഴ്നാട്ടിൽ നിന്നുമാണ് പിടികൂടിയത്. തമിഴ്നാട്ടിൽ നിന്ന് പിടിയിലായവർ കാനഡയിലേക്ക് കടക്കാൻ കൊല്ലത്ത് എത്തിയ ശേഷം മറ്റുള്ളവർ പിടിയിലായെന്ന് അറിഞ്ഞതോടെ മടങ്ങിയവരാണ്. ഇവരിൽ നിന്ന് കൊളംബോ സ്വദേശിയായ ലക്ഷ്മണൻ എന്നയാളാണ് കാനഡയിലേക്ക് കൊണ്ടുപോകാമെന്ന വാഗ്ദാനം നൽകിയതെന്ന വിവരമാണ് ലഭിച്ചത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊല്ലം സ്വദേശിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
ബോട്ട് മാർഗം കാനഡയിലേക്ക്
കൊല്ലത്ത് എത്തിയശേഷം ബോട്ട് മാർഗം കാനഡയിലേക്ക് എത്തിക്കാമെന്നായിരുന്നു ലക്ഷ്മണന്റെ വാട്സ്ആപ്പ് കോൾ വഴിയുള്ള വാഗ്ദാനം. ലക്ഷ്മണൻ ഇത്തരത്തിൽ പലരെയും തമിഴ്നാട് തീരം വഴി കാനഡയിലേക്കും ഓസ്ട്രേലിയയിലേക്കും കൊണ്ടുപോയിട്ടുണ്ടെന്നാണ് നിഗമനം. ലക്ഷ്മണനെ കസ്റ്റഡിയിൽ ലഭിക്കാൻ ശ്രീലങ്കൻ ഭരണകൂടവുമായി കേരള പൊലീസ് ബന്ധപ്പെടുന്നുണ്ടെങ്കിലും അതിവേഗം ലഭിക്കില്ലെന്നാണ് സൂചന. പിടിയിലായവരിലെ നാല് സ്ത്രീകളെയും ഒരു കുട്ടിയെയും അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി. പുരുഷന്മാർ കൊല്ലം ജില്ലാ ജയിലിലാണ്.
ഒരു ബോട്ടിൽ 50 മുതൽ 75പേർ
50 മുതൽ 75 വരെ ആളുകളെയാണ് മനുഷ്യക്കടത്ത് ലോബി ഒരുബോട്ടിൽ സാധാരണ കയറ്റിവിടുന്നത്. കാനഡയിലെത്തിക്കാൻ ചിലരോട് രണ്ടുലക്ഷം രൂപ വീതമാണ് ലക്ഷ്മണൻ ആവശ്യപ്പെട്ടിരുന്നത്. ഒന്നുരണ്ടുപേർ ഒരുലക്ഷം രൂപ വീതം നൽകിയിരുന്നു. ബോട്ട് വാങ്ങാനെന്ന പേരിലാണ് പണം ആവശ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |