പയ്യന്നൂർ: കേരളത്തിന് ഇനി ആവശ്യം ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിയാണെന്ന് തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പയ്യന്നൂർ കോളജ് പൂർവ വിദ്യാർത്ഥി മഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ചുവർഷം സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചത് സ്കൂളുടെ ഭൗതിക, അക്കാഡമിക് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ്. അതിന് നല്ല പ്രതികരണമാണ് ലഭിച്ചത്. പഠനം കേവലം പരീക്ഷാ വിജയങ്ങളിൽ മാത്രം ഒതുങ്ങരുത്. സ്വതന്ത്രമായി ചിന്തിക്കുന്ന, നിർഭയമായി പ്രവർത്തിക്കുന്ന തലമുറയാണ് ആവശ്യം. അറിവിന്റെ സംസ്കാരം രൂപപ്പെടുന്നത് പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്നതിലൂടെയാണെന്നും മന്ത്രി രാജേഷ് പറഞ്ഞു.
1965 മുതൽ കഴിഞ്ഞ വർഷം വരെ കോളജിൽ പഠിച്ച 50,000 ഓളം വിദ്യാർത്ഥികളിൽ ആയിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികളാണ് ഇന്നലെ കോളേജിൽ നടന്ന മഹാസംഗമത്തിൽ പങ്കെടുത്തത്. ചെറുപ്രായക്കാർ മുതൽ ജീവിത സായാഹ്നത്തിൽ എത്തിയവർ വരെ ഒത്തൊരുമിച്ച് പഴയ കോളേജ് ജീവിത കാലം അയവിറക്കിയപ്പോൾ, പലർക്കും അതൊരു ഗൃഹാതുരത്വത്തിന്റെ മധുര സ്മൃതിയായി.
ചടങ്ങിൽ കേരള ഹൈക്കോടതി ജഡ്ജിയും പൂർവ വിദ്യാർത്ഥിയുമായ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വിശിഷ്ഠാതിഥിയായിരുന്നു.
പൂർവ വിദ്യാർത്ഥികളും ജനപ്രതിനിധികളുമായ എം. വിജിൻ എം.എൽ.എ, ടി.ഐ. മധുസൂദനൻ എം.എൽ.എ, എം. രാജഗോപാലൻ എം.എൽ.എ, ബഹിരാകാശ ശാസ്ത്രജ്ഞൻ പി. കുഞ്ഞികൃഷ്ണൻ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ, പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രാർത്ഥന, പയ്യന്നൂർ എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്റ് കെ. രാമചന്ദ്രൻ, പ്രിൻസിപ്പൽ ഡോ. വി.എം. സന്തോഷ്, ഡോ. പി. ബാലകൃഷ്ണൻ, അഡ്വ. ശശി വട്ടക്കൊവ്വൽ, എം. നാരായണൻകുട്ടി തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ അതിഥികളായെത്തി.
വിരമിച്ച അദ്ധ്യാപകരെയും അനദ്ധ്യാപകരെയും 1965-67 കാലഘട്ടത്തിൽ പഠിച്ചിറങ്ങിയ
ആദ്യ ബാച്ച് വിദ്യാർത്ഥികളെയും സമ്മേളനത്തോടനുബന്ധിച്ച് ആദരിച്ചു.
കോളജിന്റെയും പയ്യന്നൂർ പെരുമയുടെയും ചരിത്രത്തെ അടയാളപ്പെടുത്തുന്ന നൃത്ത - സംഗീത സമന്വയത്തോടെയാണ് അതിഥികളെ വരവേറ്റത്. കോളജ് അദ്ധ്യാപകനും പൂർവവിദ്യാർത്ഥിയുമായ പദ്മനാഭൻ കാവുമ്പായി രചിച്ച ഗാനത്തിന് സംഗീതം പകർന്ന് കാഞ്ഞങ്ങാട് രാമചന്ദ്രൻ ആലപിച്ചു. കോളജിലെ അദ്ധ്യാപിക ഡോ. അനിലയാണ് നൃത്തസംവിധാനം നിർവഹിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |