SignIn
Kerala Kaumudi Online
Friday, 20 September 2024 6.06 PM IST

സങ്കടങ്ങൾ മറക്കാൻ ലങ്കയ്ക്കൊരു കിരീടം

Increase Font Size Decrease Font Size Print Page
asia-cup

ആഭ്യന്തര പ്രശ്നങ്ങളാൽ തകർന്നടിഞ്ഞ ശ്രീലങ്കയിൽ നിന്ന് ഏഷ്യാകപ്പിന്റെ വേദി യു.എ.ഇയിലേക്ക് മാറ്റിയെങ്കിലും ഏഷ്യാകപ്പ് കിരീടം ലങ്കയിലേക്കുതന്നെയെത്തിയിരിക്കുന്നു. കലാപകലുഷിതമായ രാജ്യത്തിന്റെ സങ്കടങ്ങൾ തത്കാലത്തേക്കെങ്കിലും മറക്കാൻ കളിക്കളത്തിൽ നിന്നാെരു മാന്ത്രിക വിജയം. കഴിഞ്ഞ രാത്രി 23 റൺസിന് പാകിസ്ഥാനെ തകർത്ത് ദാസുൻ ഷനകയും കൂട്ടരും ഏഷ്യാകപ്പിൽ മുത്തമിട്ടപ്പോൾ അത് വെറുമൊരു വിജയത്തിനുമപ്പുറമായിരുന്നു ശ്രീലങ്കയ്ക്ക്.

കപ്പടിക്കാൻ ആരും സാദ്ധ്യത കൽപ്പിക്കാതിരുന്ന ഒരു ടീമെന്ന നിലയിൽ നിന്നാണ് ലങ്ക വൻകരയുടെ ക്രിക്കറ്റ് ചാമ്പ്യന്മാരായിരിക്കുന്നത്. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് തകർന്നടിഞ്ഞിരുന്ന ലങ്ക അവിടെ നിന്ന് തുടർച്ചയായ ആറ് വിജയങ്ങളിലൂടെ തങ്ങളുടെ ആറാമത്തെ ഏഷ്യാകപ്പ് സ്വന്തമാക്കിയത് 1996ൽ അർജുന രണതുംഗയ്ക്ക് കീഴിൽ ലോകകപ്പ് നേടിയതുപോലെ ഒരു അത്ഭുതക്കാഴ്ചയായാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.

96 ലെ ലോകകപ്പോടെയാണ് ശ്രീലങ്കയെന്ന കുഞ്ഞൻരാഷ്ട്രം ലോകക്രിക്കറ്റിൽ വന്മരമായി മാറിയത്. പിന്നീട് 2014ലെ ട്വന്റി-20 ലോകകപ്പ് ജേതാക്കളായി മാറിയ അവർ 2007ലും 2011ലും ഏകദിന ലോകകപ്പിന്റെ ഫൈനലിലും കളിച്ചിരുന്നു. മഹേല ജയവർദ്ധനെ,കുമാർ സംഗക്കാര തുടങ്ങിയ മഹാരഥന്മാരുടെ വിരമിക്കലോടെ ലങ്കയുടെ നിലവാരം ഇടിയാൻ തുടങ്ങിയിരുന്നു. അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെട്ട വിജയങ്ങൾ മാത്രമായി ചുരുങ്ങി. 2014ന് ശേഷം തുടർച്ചയായി അഞ്ച് ട്വന്റി-20 മത്സരങ്ങൾ ലങ്ക ജയിക്കുന്നത് ഇപ്പോഴാണെന്നത് മാത്രം മതി കഴിഞ്ഞ കുറച്ചുവർഷങ്ങളിലെ അവരുടെ പ്രകടനത്തിന്റെ നിലവാരം മനസിലാക്കാൻ. അടുത്ത മാസം നടക്കുന്ന ട്വന്റി-20 ലോകകപ്പിൽ സൂപ്പർ 12ലെത്തണമെങ്കിൽ യോഗ്യതാ റൗണ്ടിൽ നമീബിയ,നെതർലാൻഡ്സ്, യു.എ.ഇ എന്നിവർക്കൊപ്പം കളിക്കേണ്ടവരാണ് കഴിഞ്ഞരാത്രി ഏഷ്യാകപ്പുയർത്തിയ ലങ്കൻ ടീം.

സൂപ്പർ താരങ്ങളുടെ ചിറകേറിയല്ല ലങ്ക ഏഷ്യൻ ചാമ്പ്യന്മാരായത്. ഈ ഏഷ്യാകപ്പിൽ ഇന്ത്യയ്ക്ക് ഇല്ലാതിരുന്നതും ലങ്കയ്ക്ക് ഉണ്ടായിരുന്നതും ഒരു കാര്യമാണ്,ടീം വർക്ക്. കൂട്ടായ പരിശ്രമത്തിലൂടെയാണ് ലങ്ക ആദ്യ മത്സരത്തിലെ തോൽവിയിൽ നിന്ന് ഉയിർത്തെണീറ്റത്. പ്രതീക്ഷയുടെ അമിതഭാരമില്ലാതെ കളിച്ച അവർ ഓരോ മത്സരമായി കണ്ടാണ് തയ്യാറെടുത്തത്. തങ്ങളുടെ കൈവശമുള്ള ആയുധങ്ങൾ പരമാവധി മികച്ച രീതിയിൽ ഉപയോഗിച്ചാണ് അവർ കിരീടമുയർത്തിയത്. വാനിന്ദു ഹസരംഗ,പാത്തും നിസംഗ,ഭനുക രാജപക്സെ,കുശാൽ മെൻഡിസ്,നായകൻ ദാസുൻ ഷനക,മഹീഷ് തീഷ്ണ,മധുഷൻ,ധനഞ്ജയ തുടങ്ങിയ താരങ്ങൾ പല മത്സരങ്ങളിലായി വെല്ലുവിളികൾ ഏറ്റെടുത്ത് ടീമിനെ വിജയിപ്പിച്ചു. ഫൈനലിൽ മികച്ച ബാറ്റിംഗ് കാഴ്ചവച്ച ഭനുക രജപക്സെ കലാശക്കളിയിലെ മികച്ച താരമായപ്പോൾ ബാറ്റുകാെണ്ടും ബാളുകൊണ്ടും മികവ് കാട്ടിയ വാനിന്ദു ടൂർണമെന്റിന്റെ താരമായി.

നഷ്ടപ്പെടുവാൻ ഒന്നുമില്ലാത്തവരുടെ സംഘമായാണ് ലങ്ക യു.എ.ഇയിലേക്ക് എത്തിയത്. നാടിന് മുഴുവൻ അഭിമാനിക്കാൻ കഴിയുന്ന വിജയവുമായി അവർ മടങ്ങുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, ASIACUP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.