ന്യൂഡൽഹി : മാതൃരാജ്യത്തിനായി ശത്രുരാജ്യങ്ങളിൽ നിന്നും വിലപ്പെട്ട സന്ദേശങ്ങൾ നേടാനായി നിയോഗിക്കപ്പെടുന്ന ചാരൻമാരുടെ കഥ പറയുന്ന ത്രില്ലറുകൾ കണ്ടിട്ടുള്ളവർക്ക് യഥാർത്ഥ ജീവിതത്തിൽ അത്തരക്കാരെ കണ്ടെത്താൻ കഴിയുകയില്ല. രഹസ്യ ജീവിതം നയിക്കുന്ന ഇത്തരക്കാർക്ക് പൊതു സമൂഹത്തിൽ മറ്റെന്തെങ്കിലും ജോലിയോ, നിയോഗമോ ഉണ്ടാവും എന്നതാണ് കാരണം. എന്നാൽ കോടതിയുടെ കനിവിൽ രാജസ്ഥാൻ സ്വദേശിയായ മുൻ ചാരന് 75ാമത്തെ വയസിൽ ലഭിച്ചത് പത്ത് ലക്ഷമാണ്. ശത്രുരാജ്യമായ പാകിസ്ഥാനിൽ നുഴഞ്ഞുകയറി മൂന്ന തവണ രഹസ്യ ദൗത്യത്തിന് നിയോഗിക്കപ്പെട്ട അൻസാരി എന്നയാൾക്കാണ് കോടതി ഇടപെടലിലൂടെ സാമ്പത്തിക സഹായം ലഭിച്ചത്.
ചാരന്റെ ജീവിതം
1966ൽ തപാൽ വകുപ്പിൽ ജോലി ലഭിച്ച മഹമൂദ് അൻസാരി എന്ന സാധാരണക്കാരൻ 1974ലാണ് രാജ്യത്തിന് വേണ്ടി രഹസ്യ പ്രവർത്തനങ്ങൾ നടത്താൻ നിയോഗിക്കപ്പെട്ടത്. സ്‌പെഷ്യൽ ബ്യൂറോ ഓഫ് ഇന്റലിജൻസിൽ (എസ്ബിഐ) നിന്നും ലഭിച്ച ഓഫറിൽ ആകൃഷ്ടനായിട്ടാണ് ഇദ്ദേഹം ചാരന്റെ കുപ്പായം അണിയാൻ തീരുമാനിച്ചത്. തപാൽ വകുപ്പും എസ്ബിഐയുടെ ആവശ്യം അംഗീകരിച്ച് ഇദ്ദേഹത്തെ ജോലിയിൽ നിന്നും ഒഴിവാക്കി നൽകി.
രണ്ട് തവണ പാകിസ്ഥാനിൽ കടന്നുകയറി ഇന്ത്യയ്ക്കായി രഹസ്യ ദൗത്യം നടത്തി തിരികെ എത്തിയ അൻസാരിയെ പക്ഷേ മൂന്നാം തവണ കാത്തിരുന്നത് പാക് ജയിലായിരുന്നു. മൂന്നാമത്തെ ദൗത്യത്തിനിടെ പാകിസ്ഥാൻ റേഞ്ചേഴ്സ് അൻസാരിയെ പിടികൂടുകയായിരുന്നു. 1976 ഡിസംബർ 23ന് അറസ്റ്റിലായ അൻസാരിയെ പാകിസ്ഥാനിലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം വിചാരണ ചെയ്യുകയും 13 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. നീണ്ട 13 വർഷം ഇയാൾ പാക് ജയിലിൽ കഴിഞ്ഞ ശേഷം മാതൃരാജ്യത്ത് തിരികെ എത്തി. എന്നാൽ തിരിച്ചെത്തിയപ്പോൾ, അൻസാരിയെ സർക്കാർ തിരിച്ചറിഞ്ഞില്ല. പോസ്‌റ്റോഫീസിലെ ജോലിയും നഷ്ടമായി. ഒരു ഔദ്യോഗിക രേഖയിലും അൻസാരിയെകുറിച്ച് പരാമർശമില്ലായിരുന്നു.
നിയമയുദ്ധം
രാജസ്ഥാനിലെ കോട്ടയിൽ താമസിക്കുന്ന അൻസാരി വാർദ്ധക്യത്തിൽ ജീവിക്കാൻ നിവൃത്തിയില്ലാത്തതിനാലാണ് നിയമയുദ്ധത്തിന് തയ്യാറായത്. സുപ്രീം കോടതിയിൽ അൻസാരി നൽകിയ ഹർജിയിൽ കോടതി കേന്ദ്രത്തിന് നോട്ടീസയച്ചു. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വിക്രംജിത് ബാനർജി അൻസാരിയുടെ പരാതി സാങ്കൽപ്പികമാണെന്ന് വിശേഷിപ്പിച്ചു. എന്നാൽ കോടതിയുടെ ഒരു ചോദ്യത്തിന് മുന്നിൽ അഡീഷണൽ സോളിസിറ്റർ ജനറൽ പതറി. തപാൽ ഓഫീസിലെ ജോലിയിൽ നിന്ന് അൻസാരിക്ക് നീണ്ട അവധി നൽകിയത് എന്തുകൊണ്ടാണെന്നായിരുന്നു ആ ചോദ്യം.
40 വർഷം മുമ്പ് നടന്ന റെക്കോർഡ് കണ്ടെത്താൻ പ്രയാസമാണെന്ന വാദം കോടതി തള്ളി. ഒരു രഹസ്യ ദൗത്യത്തിന്റെ ഭാഗമായി വിദേശത്ത് പിടിക്കപ്പെട്ട തങ്ങളുടെ ആളുകളെ പരിഗണിക്കാത്തത് എല്ലാ രാജ്യങ്ങളും പിന്തുടരുന്ന സാധാരണ രീതിയാണെന്ന് സുപ്രീം കോടതി പറഞ്ഞു. തുടർന്ന് അൻസാരിക്ക് അഞ്ച് ലക്ഷം രൂപ എക്സ്‌ഗ്രേഷ്യ നൽകണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു. എന്നാൽ അൻസാരിയുടെ അഭിഭാഷകൻ തന്റെ കക്ഷിക്ക് 75 വയസ് പ്രായമായെന്നും മറ്റു വരുമാനം ഇല്ലെന്നും കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയതോടെ പത്ത് ലക്ഷം നൽകാൻ കോടതി ഉത്തരവിട്ടു. ഇതോടെ യൗവനകാലത്ത് രാജ്യത്തിനായി അതിസാഹസം കാട്ടിയ അൻസാരിക്ക് 75ാമത്തെ വയസിൽ പത്ത് ലക്ഷം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |