കൊച്ചി: തെരുവുനായ കുറുകെ ചാടിയതുമൂലമുണ്ടായ വാഹനാപകടത്തിൽ ആദ്യമായി കേരളത്തിൽ ഒരു ജീവൻ പൊലിഞ്ഞത് 1914 സെപ്തംബർ 22ന്. രക്തസാക്ഷിയായത് രാജകുടുംബാംഗം കേരള കാളിദാസൻ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ. ഇന്ത്യയിലെ ആദ്യത്തെ റോഡപകടം കൂടിയാണിത്.
തമ്പുരാനും മരുമകൻ കേരള പാണിനി എ.ആർ. രാജരാജവർമ്മയും പരിചാരകനുമൊത്ത് വൈക്കം ക്ഷേത്രദർശനം കഴിഞ്ഞ് തിരുവനന്തപുരം കൊട്ടാരത്തിലേക്ക് കാറിൽ മടങ്ങവേ സെപ്തംബർ 20ന് കായംകുളം കുറ്റിത്തെരുവ് ജംഗ്ഷനിലായിരുന്നു അപകടം. തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്ന് ഡ്രൈവർ കാർ വെട്ടിച്ചതോടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
വലിയ കോയിത്തമ്പുരാന് പരിക്കുപറ്റിയതിന്റെ ബാഹ്യ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. സമീപത്തെ വീട്ടിൽ കയറി വെള്ളം കുടിച്ച് വിശ്രമിച്ചശേഷം മാവേലിക്കരയിലെ രാജരാജവർമ്മയുടെ കൊട്ടാരത്തിലേക്ക് പോയി. കൊട്ടാര വൈദ്യൻ കൂടിയായിരുന്ന വല്യത്താൻ ഡോക്ടറുടെ ചികിത്സയിലിരിക്കെ 69ാം വയസിൽ, സെപ്തംബർ 22ന് മരണം സംഭവിച്ചു. അപകടത്തിൽ പരിചാരകന്റെ കാലൊടിഞ്ഞെങ്കിലും രാജരാജവർമ്മയും ഡ്രൈവറും പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു.
നായ കുറകേ ചാടിയതും അമ്മാവൻ ഇരുന്ന ഭാഗത്തേക്ക് കാർ മറിഞ്ഞതുമെല്ലാം എ.ആർ. രാജരാജവർമ തന്റെ ഡയറിക്കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു. അമ്മാവന് പുറമേ പരിക്കില്ലായിരുന്നുവെങ്കിലും നെഞ്ചിന്റെ വലതുഭാഗം കാറിലോ നിലത്തോ ഇടിച്ചിട്ടുണ്ടാവാമെന്നും എഴുതിയിരുന്നു. വലിയകോയിത്തമ്പുരാന്റെ വിയോഗത്തെക്കുറിച്ച് മഹാകവി കുമാരനാശാൻ വിവേകോദയം മാസികയിൽ എഴുതിയിരുന്നു.
കേരള കാളിദാസൻ
കേരള കാളിദാസൻ എന്ന് അറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാൻ മലയാളഭാഷയിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനുമായിരുന്നു. 1845 ഫെബ്രുവരി 19ന് ചങ്ങനാശേരി ലക്ഷ്മീപുരം കൊട്ടാരത്തിലെ പൂരം തിരുനാൾ ദേവി അംബ തമ്പുരാട്ടിയുടെയും ചെറിയൂർ മുല്ലപ്പള്ളി നാരായണൻ നമ്പൂതിരിയുടെയും പുത്രനായി ജനിച്ചു. 1859ൽ, തിരുവിതാംകൂറിന്റെ മാതൃസ്ഥാനമായി കരുതിയിരുന്ന ആറ്റിങ്ങൽ മഹാറാണി ഭരണി തിരുനാൾ ലക്ഷ്മി ബായിയെ വിവാഹം ചെയ്തതിനെത്തുടർന്ന് വലിയ കോയിത്തമ്പുരാനായി. വളരെക്കാലം തിരുവിതാംകൂറിലെ പാഠപുസ്തകസമിതിയുടെ അദ്ധ്യക്ഷനുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |