തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെ സാമൂഹികക്ഷേമ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ചികിത്സാ ധനസഹായ വിതരണത്തിന്റെ ഉദ്‌ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ആറ്റുകാൽ ട്രസ്റ്റ് എല്ലാ വിഭാഗക്കാർക്കുമായി നൽകുന്ന സേവനം മാർഗദർശകമാണെന്ന് മന്ത്രി പറഞ്ഞു. 379 രോഗികൾക്ക് 29.31 ലക്ഷം രൂപയുടെ ചികിത്സാ സഹായം കൈമാറി.
ട്രസ്റ്റിൽ ലഭിച്ച അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുത്ത 191 രോഗികൾക്കും റീജിയണൽ കാൻസർ സെന്ററിൽ നേരിട്ട് ചികിത്സയിലുള്ള 98 പേർക്കും ശ്രീചിത്രയിൽ ചികിത്സയിലുള്ള 90 പേർക്കുമാണ് ധനസഹായം നൽകിയത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടുവർഷമായി സാമൂഹികക്ഷേമ പദ്ധതികൾ നടന്നിരുന്നില്ല. നേരത്തെ ആശാഭവനിലെ അന്തേവാസികൾക്ക് ഓണക്കോടിയും പാദരക്ഷകളും ട്രസ്റ്റിന്റെ പദ്ധതിയിൽ നിന്ന് നൽകിയിരുന്നു.
ട്രസ്റ്റ് ചെയർപേഴ്‌സൺ എ. ഗീതാകുമാരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹ്യക്ഷേമ സമിതി കൺവീനർ ഡി. രാജേന്ദ്രൻനായർ റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർ ആർ. ഉണ്ണിക്കൃഷ്‌ണൻ നായർ, ആർ.സി.സി അഡിഷണൽ ഡയറക്‌ടർ ഡോ. സജീദ്, ശ്രീചിത്രയിലെ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. മഞ്ജുനായർ. ആർ, ട്രസ്റ്റ് ഭാരവാഹികളായ ബി. അനിൽകുമാർ, പി.കെ. കൃഷ്‌ണൻ നായർ, കെ. ശിശുപാലൻ നായർ, വി. ശോഭ, എം.എ. അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |