ഇന്ത്യ - ആസ്ട്രേലിയ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് മൊഹാലിയിൽ
മൊഹാലി : അടുത്തമാസം ആസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പ് ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ അവസാനവട്ട തയ്യാറെടുപ്പുകൾക്ക് ഇന്ന് തുടക്കമാവുന്നു. നിലവിലെ ട്വന്റി-20 ലോക ചാമ്പ്യന്മാരായ ആസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരെ ആറ് ട്വന്റി-20 മത്സരങ്ങളാണ് ലോകകപ്പിന് മുമ്പ് ഇന്ത്യയ്ക്കുള്ളത്. ഇതിൽ ആസ്ട്രേലിയയ്ക്ക് എതിരായ മൂന്ന് മത്സരപരമ്പരയിലെ ആദ്യ ട്വന്റി-20യാണ് ഇന്ന് മൊഹാലിയിൽ നടക്കുന്നത്.
ഏഷ്യാകപ്പിന് ശേഷം പ്രഖ്യാപിച്ച ലോകകപ്പ് ടീമിൽ വലിയ വ്യത്യാസം കൂടാതെയാണ് ഇന്ത്യ ആസ്ട്രേലിയയ്ക്ക് എതിരെ ഇറങ്ങുന്നത്. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ വിരാട് കൊഹ്‌ലി,കെ.എൽ രാഹുൽ തുടങ്ങിയ മുൻനിര താരങ്ങൾ അണിനിരക്കുമ്പോൾ പരിക്കിൽ നിന്ന് മോചിതനായി ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നുണ്ട്. മുഹമ്മദ് ഷമിയെ ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും കൊവിഡ് കാരണം മാറേണ്ടിവന്നു. പകരം ഉമേഷ് യാദവ് ടീമിലെത്തിയിട്ടുണ്ട്.
ഏകദിനങ്ങളിൽ നിന്ന് വിരമിച്ച ആരോൺ ഫിഞ്ചിന്റെ നേതൃത്വത്തിലാണ് ആസ്ട്രേലിയ എത്തിയിരിക്കുന്നത്. പാറ്റ് കമ്മിൻസ്,സ്റ്റീവ് സ്മിത്ത്,ആദം സാംപ,സ്റ്റോയ്നിസ്,ഗ്ളെൻ മാക്സ്‌വെൽ തുടങ്ങിയ വമ്പന്മാർക്കൊപ്പം സിംഗപ്പൂരിൽനിന്ന് എത്തിയ ടിം ഡേവിഡും കംഗാരുക്കൂട്ടത്തിലുണ്ട്. ലോകകപ്പിന് മുന്നോടിയായി ട്വന്റി-20 ഫോർമാറ്റിലേക്കുള്ള തിരിച്ചുവരവാണ് ആസ്ട്രേലിയ ലക്ഷ്യമിടുന്നത്. ജൂണിലെ ലങ്ക ൻ പര്യടനത്തിലാണ് ആസ്ട്രേലിയ അവസാനമായി ട്വന്റി-20 കളിച്ചത്. അന്ന് മൂന്ന് മത്സര പരമ്പര2-1ന് ജയിച്ചിരുന്നു.തുടർന്ന് ലങ്കയുമായി ഏകദിനങ്ങളും ടെസ്റ്റും കളിച്ചു. തുടർന്ന് സിംബാബ്‌വെയ്ക്കും ന്യൂസിലാൻഡിനുമെതിരെ ഏകദിന പരമ്പര വിജയങ്ങൾ നേടിയാണ് ആസ്ട്രേലിയ ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇതിന് ശേഷം വെസ്റ്റ് ഇൻഡീസുമായും ഇംഗ്ളണ്ടുമായും ട്വന്റി-20 പരമ്പരകൾ കളിക്കും.
ഇന്ത്യയുടെ ലക്ഷ്യങ്ങൾ
ഏഷ്യാകപ്പിൽ ഫൈനൽ കാണാതെ പുറത്താകേണ്ടിവന്ന ഇന്ത്യ ഈ പരമ്പരകൊണ്ട് രണ്ട് കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്.
1. ഏഷ്യാകപ്പിൽ പ്രകടമായ മദ്ധ്യനിരയിലെ ബാറ്റിംഗ് പ്രശ്നങ്ങൾ പരിഹരിക്കുക. രോഹിത്,രാഹുൽ,വിരാട് എന്നിവരടങ്ങുന്ന മുൻനിര മികവ് കാട്ടിയാലും ഇല്ലെങ്കിലും മദ്ധ്യനിര മികച്ച പ്രകടനം കാഴ്ചവച്ചാൽ മാത്രമേ മികച്ച സ്കോറിലേക്ക് എത്താനാവൂ. സൂര്യകുമാർ യാദവ്,ദീപക് ഹൂഡ,റിഷഭ് പന്ത്/ദിനേഷ് കാർത്തിക്,ഹാർദിക് പാണ്ഡ്യ എന്നിവരടങ്ങുന്ന മദ്ധ്യനിരയുടെ പ്രകടനം വിലയിരുത്തി ടീം ലൈനപ്പ് നിശ്ചയിക്കാനുള്ള അവസരമാണിത്.
2. ഏഷ്യാകപ്പിൽ ഇന്ത്യയ്ക്ക് പ്രശ്നമായത് അഞ്ചാം ബൗളറാണ്. ഹാർദിക് പാണ്ഡ്യ,രവീന്ദ്ര ജഡേജ എന്നിവരെയാണ് ഈ സ്ഥാനത്തേക്ക് നിശ്ചയിച്ചിരുന്നത്. എന്നാൽ ജഡേജയ്ക്ക് പരിക്കേറ്റിരിക്കുകയാണ്. പാണ്ഡ്യയ്ക്ക് അടികിട്ടിയാൽ പെട്ടെന്നൊരു ബൗളിംഗ് ചേഞ്ച് കൊണ്ടുവരാൻ ദീപക് ഹൂഡയെ പരീക്ഷിച്ചേക്കും.
ടീമുകൾ ഇവരിൽ നിന്ന്
ഇന്ത്യ : രോഹിത്(ക്യാപ്ടൻ),കെ.എൽ രാഹുൽ,വിരാട് കൊഹ്‌ലി,,സൂര്യകുമാർ യാദവ്,ദീപക് ഹൂഡ,റിഷഭ് പന്ത്,ദിനേഷ് കാർത്തിക്,ഭുവനേശ്വർ കുമാർ,ഹാർദിക് പാണ്ഡ്യ,അശ്വിൻ,ബുംറ,ചഹൽ,ചഹർ,അക്ഷർ പട്ടേൽ,ഹർഷൽ പട്ടേൽ,ഉമേഷ് യാദവ്.
ആസ്ട്രേലിയ : ആരോൺ ഫിഞ്ച്,പാറ്റ് കമ്മിൻസ്,മാക്സ്‌വെൽ,സ്മിത്ത്,സീൻ അബ്ബോട്ട്, ആഷ്ടൺ ആഗർ,ടിം ഡേവിഡ്,നഥാൻ എല്ലിസ്,കാമറൂൺ ഗ്രീൻ,ഹേസൽവുഡ്,ജോഷ് ഇംഗ്ളിസ്,കേൻ റിച്ചാർഡ്സൺ,ഡാനിയേൽ സാംസ്,മാത്യു വേയ്ഡ്,ആദം സാംപ.
7.30 pm മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്.
23 ട്വന്റി-20 മത്സരങ്ങളിൽ ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടിയിട്ടുണ്ട്.
13 കളികളിൽ ഇന്ത്യൻ വിജയം
09 കളികളിൽ ഇന്ത്യൻ വിജയം
01 കളി ഫലമിലലാതെ പോയി
ഇത് തന്ത്രങ്ങൾ മെനയാനുള്ള പരമ്പരയല്ല. ലോകകപ്പിനുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ച് പരീക്ഷിക്കാനുള്ള വേദിയാണ്
- രോഹിത് ശർമ്മ, ഇന്ത്യൻ ക്യാപ്ടൻ
വിരാട് കൊഹ്‌ലി ഫോമിലേക്ക് തിരിച്ചുവന്നത് ഇന്ത്യയ്ക്ക് വലിയ മുൻതൂക്കം നൽകുന്നു. അദ്ദേഹത്തെ അങ്ങനെ നിസാരമായി എഴുതിത്തള്ളാനാവില്ല
- ആരോൺ ഫിഞ്ച്, ഓസീസ് ക്യാപ്ടൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |