ന്യൂഡൽഹി: മദ്യപിച്ച് ലക്കുകെട്ട പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനിനെ ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡൽഹിയിലേക്കുള്ള ലുഫ്‌താൻസാ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്ന ആരോപണം ആംആദ്‌മി പാർട്ടി തള്ളി. മാൻ ലോകമെമ്പാടുമുള്ള പഞ്ചാബികളെ നാണം കെടുത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തു വന്നതോടെയാണ് ലുഫ്‌താൻസ കമ്പനിയുടെ വിശദീകരണമടക്കം ഉദ്ധരിച്ചാണ് ആപ്പ് പ്രതിരോധിക്കാനെത്തിയത്.
ഞായറാഴ്ച ഫ്രാങ്ക്ഫർട്ടിൽ നിന്ന് മാൻ വരേണ്ടിയിരുന്ന ഉച്ചയ്‌ക്ക് 1.40 നുള്ള വിമാനം വൈകിട്ട് 4.30നാണ് തിരിച്ചത്. മാൻ ഇന്നലെ പുലർച്ചെ മറ്റൊരു വിമാനത്തിലാണ് ഡൽഹിയിലെത്തിയത്. ആരോഗ്യകാരണങ്ങളാലാണ് യാത്ര വൈകിയതെന്നും പ്രതിപക്ഷം കുപ്രചാരണം നടത്തുകയാണെന്നുമാണ് ആപ്പിന്റെ വാദം. അതേസമയം നാട്ടിൽ നിന്നുള്ള വിമാനം വൈകിയതു കൊണ്ടാണ് പുറപ്പെടാൻ താമസിച്ചതെന്ന് ലുഫ്‌താൻസാ കമ്പനി വ്യക്തമാക്കിയിട്ടുണ്ടെന്നും ആപ്പ് അറിയിച്ചു.
മദ്യപിച്ച് ലക്കുകെട്ട മാനിനെ ഭാര്യയും സുരക്ഷാ ജീവനക്കാരനും താങ്ങിപ്പിടിച്ചാണ് കൊണ്ടുവന്നതെന്നും വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്നും സഹയാത്രക്കാരെ ഉദ്ധരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ലഗേജ് തിരിച്ചിറക്കാൻ സമയമെടുത്തതിനാൽ വിമാനം നാലു മണിക്കൂർ വൈകിയെന്നും, ഇന്നലെ പാർട്ടിയുടെ ദേശീയ കൺവെൻഷനടക്കം ഉള്ളതിനാൽ യാത്ര അനിവാര്യമാണെന്ന് ഒപ്പമുള്ളവർ വിശദീകരിച്ചിട്ടും വിമാന കമ്പനി വഴങ്ങിയില്ലെന്നും വാർത്ത വന്നു.
റിപ്പോർട്ടുകൾ നാണക്കേടുണ്ടാക്കിയെന്നും ലോകമെമ്പാടുമുള്ള പഞ്ചാബികൾ ലജ്ജിക്കുന്നുവെന്നും അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദൽ ട്വീറ്റ് ചെയ്തു. പഞ്ചാബ് സർക്കാർ മൗനം പാലിക്കുകയാണെന്നും ആംആദ്‌മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം സമൂഹ മാദ്ധ്യമങ്ങളിലെ റിപ്പോർട്ടുകളെല്ലാം തെറ്റാണെന്ന് ആം ആദ്‌മി പാർട്ടി വക്താവ് മൽവിന്ദർ സിംഗ് കാംഗ് പറഞ്ഞു.
നിക്ഷേപ ചർച്ചകൾക്കായി സെപ്‌തംബർ 11 മുതൽ 18 വരെയായിരുന്നു ഭഗവന്ത് സിംഗ് മാനിന്റെ ജർമ്മൻ സന്ദർശനം. ആംആദ്‌മി പാർട്ടി എം.പിയായിരിക്കെ ഭഗവന്ത് സിംഗ് മാൻ മദ്യപാനവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളിൽ കുടുങ്ങിയിട്ടുണ്ട്. എന്നാൽ മദ്യപാനം ഉപേക്ഷിച്ചതായി അദ്ദേഹം പിന്നീട് പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |