നെടുമ്പാശേരി: കൊവിഡ് മഹാമാരിയെ തുടർന്ന് നഷ്ടത്തിലായ അത്താണി കേരള അഗ്രോ മെഷിനറി കോർപ്പറേഷ(കാംകോ)നെ ലാഭത്തിലാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു.
മന്ത്രിയായ ശേഷമുള്ള ആദ്യസന്ദർശനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡ് മറ്റ് മേഖലകളെ ബാധിച്ചത് പോലെ കാംകോയേയും ബാധിച്ചിട്ടുണ്ട്. കാംകോ നിർമ്മിക്കുന്ന പല ഉപകരണങ്ങളും ഇന്ത്യയിലെ സ്വകാര്യ കമ്പനികൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ കാംകോ ഉറപ്പ് നൽകുന്ന ഗുണമേന്മയും വിശ്വാസ്യതയും മറ്റുള്ളവർക്ക് നൽകാനാകുന്നില്ല. കൂടാതെ വില കുറച്ച് നൽകുന്നതും കാംകോയാണ്. അതിനാൽ വിപണിയിലെ ഉത്പന്നങ്ങളുടെ വില്പനയിൽ കാംകോയ്ക്ക് വലിയ ബുദ്ധിമുട്ടുകളില്ല.
ഡീലർമാരുടെ എണ്ണം കൂട്ടി കാംകോയുടെ ഉത്പന്നങ്ങളും യന്ത്രങ്ങളും രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ലഭ്യമാകുന്നതിന് വേണ്ട നടപടിയെടുക്കും. ഓരോ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക പദ്ധതികൾ തയ്യാറാക്കി വില്പന കൂട്ടുന്നതിനാവശ്യമായ നടപടിയെടുക്കും. ഡ്രോൺ അടക്കമുള്ള ഉപകരണങ്ങളും കാംകോ നിർമ്മിക്കും.
കാംകോ ചെയർമാൻ സുരേഷ് രാജ്, എം.ഡി ശ്രീരാമകൃഷ്ണൻ, ബോർഡ് മെമ്പർ എം.ടി. നിക്‌സൻ, എച്ച്. ബുഹാരി എന്നിവരും തൊഴിലാളികളും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. വിവിധ യന്ത്രങ്ങളുടെ നിർമ്മാണമടക്കം മന്ത്രി നേരിൽ കണ്ട് വിലയിരുത്തി. കാംകോയിലെ വിവിധ തൊഴിലാളി സംഘടനാ നേതാക്കളായ എ.ഐ.ടി.യു.സി പ്രസിഡന്റ് പി. രാജു, കെ.പി. പുരുഷോത്തമൻ, ഷിജുമോൻ, ഐ.എൻ.ടി.യു.സി പ്രസിഡന്റ് പി.ജെ. ജോയി, സി.ഐ.ടി.യു നേതാക്കളായ വി. ഷാജി, തോമസ് വർഗീസ്, എം.വി. പ്രമോദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |