തിരുവനന്തപുരം: പുത്തരിക്കണ്ടം മൈതാനിയിലൊരുക്കിയ പി.കെ.വി നഗറിൽ ഈ മാസം 30ന് വൈകിട്ട് പാർട്ടി കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പതാക ഉയർത്തുന്നതോടെ 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സി.പി.ഐ സംസ്ഥാനസമ്മേളനത്തിന് തുടക്കമാകും. പതാക, ബാനർ, കൊടിമര ജാഥകൾ അവിടെ സംഗമിക്കും. പതാക ഉയർത്തലിന് ശേഷം പൊതുസമ്മേളനം കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ഒന്നിന് രാവിലെ 11ന് പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ടാഗോർ തിയേറ്ററിലെ വെളിയം ഭാർഗവൻ നഗറിൽ മുതിർന്ന നേതാവും സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ സി. ദിവാകരൻ പതാക ഉയർത്തും. പ്രതിനിധി സമ്മേളനം രാവിലെ 11ന് പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തിൽ രാഷ്ട്രീയ, പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ച് ചർച്ച നടത്തും. മൂന്നിന് പുതിയ സംസ്ഥാന കൗൺസിലിന്റെയും സെക്രട്ടറിയുടെയും തിരഞ്ഞെടുപ്പോടെ പ്രതിനിധി സമ്മേളനം അവസാനിക്കും.
563 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പാർട്ടി പ്രവർത്തനത്തിലുണ്ടാകുന്ന ഉണർവും ആവേശവും പ്രതിനിധികൾക്കും അണികൾക്കുമുണ്ടെന്ന് സമ്മേളന ഒരുക്കങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് കേന്ദ്ര, സംസ്ഥാന ബന്ധങ്ങളെപ്പറ്റി നടക്കുന്ന സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പങ്കെടുക്കും. തെക്കെ ഇന്ത്യയിലെ മുഖ്യമന്ത്രിമാരെ പങ്കെടുപ്പിച്ചുള്ള സെമിനാറാണ്. നിർഭാഗ്യവശാൽ തെക്കേ ഇന്ത്യയിൽ കോൺഗ്രസിന് മുഖ്യമന്ത്രിമാരില്ല. തങ്ങൾ വിചാരിച്ചാൽ ഉണ്ടാക്കാനുമാവില്ല. പ്രതിനിധിസമ്മേളനത്തിന്റെ രണ്ടാം ദിവസത്തിൽ 'ഗാന്ധിജിയും ഇന്നത്തെ ഇന്ത്യയും' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ പ്രമുഖ പരിസ്ഥിതിപ്രവർത്തക വന്ദനശിവ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |