നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിർമ്മാണം അവസാനഘട്ടത്തിലായ ബിസിനസ് ജെറ്റ് ടെർമിനൽ ഈ വർഷം പ്രവർത്തനം തുടങ്ങുമെന്ന് കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി വിമാനത്താവള കമ്പനി ലിമിറ്റഡി(സിയാൽ)ന്റെ 28 -ാം വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയിൽ നിന്ന് ഓൺലൈനായാണ് മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുത്തത്.
2021-22 സാമ്പത്തികവർഷം ലാഭം നേടുന്ന അപൂർവം വിമാനത്താവളങ്ങളിൽ ഒന്നായി കൊച്ചി മാറി. ഇതേ സാമ്പത്തിക വർഷം സിയാൽ 418.69 കോടി രൂപ മൊത്തവരുമാനം നേടി. 217.34 കോടി രൂപയാണ് പ്രവർത്തന ലാഭം. തേയ്മാനച്ചെലവ്, നികുതി എന്നിവ കിഴിച്ച് 26.13 കോടി രൂപയുടെ അറ്റാദായം ലഭിച്ചു. കൊവിഡാനന്തര കാലഘട്ടത്തിൽ മികച്ച തിരിച്ചുവരവുണ്ടായി. കൊവിഡ് പൂർവകാലത്തെ ട്രാഫിക്കിന്റെ 80 ശതമാനത്തോളം തിരികെ പിടിച്ചു. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 92.66 ശതമാനവും വിമാനസർവീസുകളുടെ എണ്ണത്തിൽ 60.06 ശതമാനവും വളർച്ചയുണ്ടായി.
അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനം നേടാനായി. കോഴിക്കോട് അരിപ്പാറയിൽ 4.5 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതിയും കണ്ണൂരിലെ പയ്യന്നൂരിൽ 12 മൊഗാവാട്ടിന്റെ സൗരോർജ പദ്ധതിയും കമ്മിഷൻ ചെയ്തു. രണ്ടാം ടെർമിനലിന്റെ ഡിപ്പാർച്ചർ ഭാഗത്ത് ബിസിനസ് ജെറ്റ് ഓപ്പറേഷൻ തുടങ്ങാനുള്ള പദ്ധതിക്ക് തുടക്കമിട്ടു. അറൈവൽ ഭാഗത്ത് യാത്രക്കാർക്ക് ഹ്രസ്വകാല താമസത്തിനുള്ള ഹോട്ടൽ, ലോഞ്ചുകൾ എന്നിവ രണ്ടാംഘട്ടത്തിൽ നിർമ്മിക്കും.
അന്താരാഷ്ട്ര കാർഗോ ടെർമിനൽ 2023 ഒക്ടോബറിൽ കമ്മിഷൻ ചെയ്യും. അന്താരാഷ്ട്ര ടെർമിനലിനു മുൻഭാഗത്ത് കാൽ ലക്ഷം ചതുരശ്രയടിയിൽ കൊമേഴ്‌സ്യൽ സോൺ നിർമ്മിക്കും. നിർമാണത്തിലുള്ള നക്ഷത്ര ഹോട്ടൽ 2024 ജനുവരിയിൽ പ്രവർത്തനമാരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിയാലിന്റെ അംഗീകൃത മൂലധനം 400 കോടി രൂപയിൽ നിന്ന് 500 കോടി രൂപയായി വർദ്ധിപ്പിക്കാനുള്ള ഡയറക്ടർ ബോർഡ് ശുപാർശ അംഗീകരിച്ചു. മന്ത്രിമാരായ പി.രാജീവ്, കെ.രാജൻ, ഡയറക്ടർമാരായ ഇ.കെ. ഭരത് ഭൂഷൻ, അരുണ സുന്ദർരാജൻ, ചീഫ് സെക്രട്ടറി വി.പി. ജോയ്, എൻ.വി. ജോർജ്, ഇ.എം. ബാബു, മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, കമ്പനി സെക്രട്ടറി സജി കെ. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |