കോഴിക്കോട്: സർക്കാർ നൽകിയ വാഗ്ദാനങ്ങളൊന്നും നടപ്പിലായില്ല. കേരകർഷകരുടെ കണ്ണീരിൽ കുതിരുകയാണ് കേരളം. കഴിഞ്ഞ വർഷം മാർച്ചിൽ കിലോയ്ക്ക് 46 രൂപയുണ്ടായിരുന്ന പച്ചത്തേങ്ങയ്ക്ക് ഇപ്പോൾ വില 23 രൂപ. ഇങ്ങനെപോയാൽ തെങ്ങ് മുറിച്ചുകളഞ്ഞ് കെട്ടിത്തൂങ്ങുകയാണ് വഴിയെന്ന് കേര കർഷകർ പറയുന്നു. തേങ്ങ മാസങ്ങളോളം പുകയിട്ട് ഉണക്കിയുണ്ടാക്കുന്ന ഉണ്ടയ്ക്ക് ക്വിന്റലിന് 23,000വരെ ഉണ്ടായിരുന്ന വില താഴ്ന്നുതാഴ്ന്ന് ഇപ്പോൾ 11,500. കഴിഞ്ഞ വർഷം ഈ സീസണിലെ വില 18,000. കൊപ്രയ്ക്ക് 20,000വരെ ഉയർന്ന വില ഇപ്പോൾ 13,800ൽ. ഉണ്ടയ്ക്കും കൊപ്രയ്ക്കും ഏറ്റവും കൂടുതൽ വിലകൂടുന്ന നവരാത്രിക്കാലത്തും ഇതാണ് അവസ്ഥയെങ്കിൽ എന്തുചെയ്യുമെന്നാണ് കേരകർഷകരുടെ ചോദ്യം.
2021 അവസാനം തേങ്ങവില കുത്തനെ ഇടിഞ്ഞപ്പോൾ കേര കർഷകരെ സഹായിക്കാനായി താങ്ങുവിലയുമായി സർക്കാരെത്തിയിരുന്നു. അന്ന് പച്ചത്തേങ്ങ വില കിലോയ്ക്ക് 29 രൂപയായിരുന്നു. കർഷകരുടെ പ്രയാസങ്ങളറിഞ്ഞുകൊണ്ട് കൃഷിവകുപ്പ് വഴി കിലോയ്ക്ക് 32രൂപ നിരക്കിൽ തേങ്ങാ സംഭരണം സർക്കാർ തുടങ്ങി. സംസ്ഥാനത്ത് സഹകരണബാങ്കുകൾ കേന്ദ്രീകരിച്ചും മറ്റുമായി 55 കേന്ദ്രങ്ങൾ തുടങ്ങി. എന്നാൽ സംഭരണമെന്നത് പേരിനുമാത്രമായി. തേങ്ങയുമായി ചെല്ലുന്ന കർഷകന് മുമ്പിൽ വലിയ കടമ്പകൾ നിരത്തി തേങ്ങ എടുക്കാത്ത അവസ്ഥ വന്നു. ഇപ്പോൾ പച്ചത്തേങ്ങയ്ക്ക് കിലേയ്ക്ക് 23 രൂപയായിട്ടും കൃഷിവകുപ്പിനും സർക്കാരിനും കുലുക്കമില്ല. കൃഷിമന്ത്രിക്കും മുഖ്യമന്ത്രിക്കുംവരെ നിവേദനങ്ങൾ സമർപ്പിച്ചിട്ടും കർഷകരുടെ കണ്ണീരിനുമാത്രം പരിഹാരമാകുന്നില്ലെന്ന് കർഷകരും കർഷക സംഘടനകളും സാക്ഷ്യപ്പെടുത്തുന്നു.
തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമാണ് ഇപ്പോൾ തേങ്ങ രാജ്യത്ത് എല്ലായിടത്തേക്കും കയറ്റിയയ്ക്കുന്നത്. ഇവിടെ കിലോയ്ക്ക് 23ലേക്ക് കുറഞ്ഞപ്പോഴും 21രൂപയാണ് അവിടെ വില. ഉത്പാദനച്ചെലവ് കുറവും ഉത്പാദനം കൂടുതലും. സർക്കാരിന്റെ കിഴിലെ കേരഫെഡ്‌പോലും തമിഴ്‌നാട്ടിലെ തേങ്ങവാങ്ങുന്നു. പിന്നെങ്ങനെയാണ് കേരളത്തിലെ കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാവുമെന്നതാണ് ചോദ്യം. സർക്കാർ പ്രഖ്യാപിച്ചതുപോലെ താങ്ങുവിലയിൽ തേങ്ങയെടുക്കുകയും ഒപ്പം സംഭരണകേന്ദ്രങ്ങൾ കൂട്ടുകയും സംഭരണ വ്യവസ്ഥകൾ ലഘൂകരിക്കുകയും ചെയ്ത് കർഷകപക്ഷത്ത് നിന്നില്ലെങ്കിൽ കേരളം കേരകർഷകരുടെ നാടല്ലാതാവുമെന്ന് കർഷകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |