മലപ്പുറം: നഴ്സുമാരുടെ കുറവ് ജില്ലയിലെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമ്പോഴും ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ അധികൃതർക്ക് അലംഭാവം. ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് ഗ്രേഡ് - ഒന്ന്, രണ്ട് വിഭാഗങ്ങളിലായി 165 ഒഴിവുള്ളപ്പോൾ പി.എസ്.സിയിലേക്ക് റിപ്പോർട്ട് ചെയ്തത് 53 എണ്ണം മാത്രം. സംസ്ഥാനത്ത് നൂറിൽ കൂടുതൽ ജൂനിയർ ഹെൽത്ത് നഴ്സുമാരുടെ കുറവുള്ളത് മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ്. സംസ്ഥാനത്ത് ആകെ 1,267 ഒഴിവുകളാണുള്ളത്.
ആശുപത്രികളിൽ ഗർഭിണികളുടെ പരിചരണം, കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പ്, ജനിതക രോഗങ്ങൾ, ശിശു മരണങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്യൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ ചുമതലയാണ്. കൊവിഡ് രൂക്ഷമായിരുന്ന സമയത്ത് താഴേത്തട്ടിലുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല ഇവർക്കായിരുന്നു. നഴ്സുമാരുടെ കുറവ് ഏറ്റവും കൂടുതൽ പ്രതിസന്ധിയുണ്ടാക്കിയതും ഇക്കാലത്താണ്. .
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നാല് നഴ്സുമാർ വേണ്ടയിടത്ത് പലയിടത്തും രണ്ട് പേരാണുള്ളത്. കിടത്തി ചികിത്സയുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഒമ്പത് നഴ്സുമാരും വേണം. മൂന്ന് ഷിഫ്റ്റുകളുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ രാത്രി ഷിഫ്റ്റുകളിൽ നഴ്സുമാരുടെ കുറവ് രോഗികൾക്ക് സമയബന്ധിതമായി സേവനം ഉറപ്പാക്കുന്നതിൽ തടസമാവുന്നുണ്ട്. ആവശ്യത്തിന് നഴ്സുമാർ ഇല്ലാത്തതിനാൽ നിലവിലുള്ളവർക്ക് ഇരട്ടിജോലിയാണ്. ദേശീയ ആരോഗ്യ മിഷൻ വഴി താത്കാലിക അടിസ്ഥാനത്തിൽ നഴ്സുമാരെ നിയമിക്കുന്നുണ്ടെങ്കിലും ഇത് പര്യാപ്തമല്ല. 1961ലെ സ്റ്റാഫ് പാറ്റേൺ പ്രകാരമാണ് ഇപ്പോഴും ജില്ലയിലെ ആരോഗ്യ മേഖലയിലെ തസ്‌തികകൾ. ഇത് പുനർനിശ്ചയിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ ആണ് നിലവിലുള്ള തസ്തികയിൽ തന്നെ നഴ്സുമാരുടെ കുറവുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |