കൊച്ചി: നാണയപ്പെരുപ്പത്തിന് (വിലക്കയറ്റം) കടിഞ്ഞാണിടാൻ തുടർച്ചയായ നാലാം തവണയും റിപ്പോ കൂട്ടി റിസർവ് ബാങ്ക്.
റിസർവ് ബാങ്കിൽ നിന്ന് വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്‌പയുടെ പലിശയായ റിപ്പോ അര ശതമാനം കൂട്ടി 5.90 ശതമാനമാക്കി. റിപ്പോ വർദ്ധനയ്ക്ക് ആനുപാതികമായി വാണിജ്യബാങ്കുകൾ വായ്‌പയുടെ പലിശ കൂട്ടും. പലിശ കൂടുമ്പോൾ വായ്‌പയുടെ ഡിമാൻഡ് കുറയും. ഇത് വിപണിയിലേക്കുള്ള പണമൊഴുക്ക് ( നാണയപ്പെരുപ്പം ) കുറയ്ക്കും. വിലക്കയറ്റം താഴും. 2019ൽ 3.40 - 3.70 ശതമാനമായിരുന്ന നാണയപ്പെരുപ്പം ഇപ്പോൾ ഏഴ് ശതമാനമാണ്. അത് കുറയ്‌ക്കുകയാണ് ലക്ഷ്യം.
കൊവിഡിൽ 4 ശതമാനമായിരുന്ന റിപ്പോ മേയിൽ 0.40 ശതമാനവും ജൂണിലും ആഗസ്‌റ്റിലും 0.50 ശതമാനം വീതവും കൂട്ടിയിരുന്നു. കൊവിഡിന് മുമ്പ് 2019ൽ 5.75 ശതമാനമായിരുന്നു.
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണയസമിതിയുടേതാണ് (എം.പി.സി ) തീരുമാനം. വിദേശനിക്ഷേപം ആകർഷിച്ച് രൂപയുടെ തകർച്ച കുറയ്ക്കുകയും ലക്ഷ്യമാണ്.
നേട്ടവും കോട്ടവും
വായ്‌പ:
പലിശ മാറുന്ന ഫ്ളോട്ടിംഗ് വായ്പ എടുത്തവരെയും പുതുതായി വായ്പ തേടുന്നവരെയും ബാധിക്കും. ഭവന, വാഹന, വ്യക്തിഗത, കാർഷിക, മൂലധന, വിദ്യാഭ്യാസ വായ്‌പകളുടെ തിരിച്ചടവ് (ഇ.എം.ഐ) വർദ്ധിക്കും. ഫിക്‌സഡ് (സ്ഥിര) പലിശ നിരക്കിൽ വായ്‌പ എടുത്തവർക്ക് റിപ്പോവർദ്ധന ബാധകമല്ല.
സ്ഥിര നിക്ഷേപം:
ബാങ്കുകൾ സ്ഥിരനിക്ഷേപ പലിശയും കൂട്ടും. എന്നാൽ, വായ്‌പാ പലിശ കൂട്ടുന്നത്ര ആവേശം ഉണ്ടാവില്ല. 2019ൽ ശരാശരി 9 ശതമാനമായിരുന്നു സ്ഥിരനിക്ഷേപ (എഫ്.ഡി) പലിശ. ഇപ്പോൾ 5-6.5 ശതമാനം. ഇത് കുറച്ചെങ്കിലും ഉയരുന്നത് എഫ്.ഡി പലിശയെ ആശ്രയിക്കുന്നവർക്ക് ആശ്വാസമാകും.
ഇ.എം.ഐ കൂടും
(ഉദാഹരണമായി എസ്.ബി.ഐ ഭവനവായ്‌പ നിലവിൽ)
വായ്‌പ: 25 ലക്ഷംരൂപ
കാലാവധി: 20 വർഷം
പലിശ: 8.2%
ഇ.എം.ഐ: 21,223 രൂപ
മൊത്തം പലിശ: 25,93,579 രൂപ
ആകെ തിരിച്ചടവ് : 50,93,579 രൂപ
മാറ്റം :
പലിശ: 8.7%
ഇ.എം.ഐ: 22,013രൂപ
ഇ.എം.ഐ വർദ്ധന: 790 രൂപ
മൊത്തം പലിശ: 27,83,138 രൂപ
പലിശ വർദ്ധന:1,89,559 രൂപ
ആകെ തിരിച്ചടവ് : 52,83,138 രൂപ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |