ആലപ്പുഴ: ജൻഔഷധി കേന്ദ്രങ്ങളിലൂടെ വിറ്റിരുന്ന, ഒരു രൂപയുടെ സുവിധ സാനിട്ടറി പാഡുകൾ കിട്ടാക്കനിയായി. വാങ്ങുന്ന മരുന്നിന് ആനുപാതികമായി മാത്രമേ ജൻ ഔഷധികൾക്ക് സുവിധ പാഡുകൾ നൽകുകയുള്ളൂ എന്ന, വിതരണക്കാരുടെ നിയന്ത്രണമാണ് വിനയായത്.
കടക്കാർ ആവശ്യപ്പെടുന്ന സ്റ്റോക്കിന്റെ പാതി പോലും ലഭിക്കുന്നില്ല. കൂടുതൽ മരുന്നിന് ഓർഡർ നൽകിയാൽ അതേപോലെ പാഡുകളും എത്തിക്കാമെന്ന നിലപാടിലാണ് വിതരണക്കാർ. താരതമ്യേന കുറഞ്ഞ കമ്മിഷനും നാപ്കിൻ എത്തിക്കുന്നതിലെ ചെലവും കണക്കിലെടുത്താണ് വിതരണക്കാർ മുട്ടാപ്പോക്ക് ന്യായം പറയുന്നത്. മരുന്നുകളുടെ ഓർഡർ കുറഞ്ഞാൽ നാപ്കിനുകളുടെ എണ്ണവും കുറയുമെന്നതാണ് അവസ്ഥ.
ആർത്തവകാല സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് ഏറ്റവും കുറഞ്ഞ വിലയ്ക്ക് സുവിധ സാനിട്ടറി പാഡുകൾ കേന്ദ്രസർക്കാർ വിപണിയിലെത്തിച്ചത്. തുടക്കത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ മാത്രമായിരുന്നു പ്രധാന ഉപഭോക്താക്കളെങ്കിൽ, പിന്നീട് എല്ലാ വിഭാഗം സ്ത്രീകളും സുവിധയുടെ ഉപഭോക്താക്കളായി. നാല് പാഡ് അടങ്ങിയ പാക്കറ്റിന് നാല് രൂപയും പത്തെണ്ണത്തിന്റെ പാക്കറ്റിന് 10 രൂപയുമാണ് വില. വിപണിയിലെ മറ്റു പാഡുകൾക്ക് ആറ് രൂപ വരെയുണ്ട്. സുവിധ നാപ്കിനുകൾ ഇഷ്ടക്കാർക്ക് വേണ്ടി കടയുമടമകൾ നീക്കിവയ്ക്കുന്നതായും, വില അറിയാത്തവർക്ക് കൂടിയ വിലയ്ക്ക് വിൽക്കുന്നതായും പരാതിയുണ്ട്.
ഒരുപാട് ആവശ്യക്കാരുള്ള സുവിധ സാനിട്ടറി നാപ്കിനുകൾ പെട്ടെന്നാണ് വിറ്റഴിയുന്നത്. ഇതിന് ആനുപാതികമായ സ്റ്റോക്ക് നൽകാൻ വിതരണക്കാർ തയാറാകുന്നില്ല
ജൻ ഔഷധി സ്റ്റോർ ഉടമകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |