ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം 25 പേർക്ക് ദാരുണാന്ത്യം. ധുമാകോട്ടിലെ ബിരോഖാൽ മേഖലയിലെ പൗഡി ഗഢ്‌വാളിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം.
ഹരിദ്വാറിലെ ലാൽധാങിൽ നിന്ന് ബിരോഖലിലെ ഗ്രാമത്തിൽ വിവാഹച്ചടങ്ങിന് പോയ 50 പേരാണ് ബസിലുണ്ടായിരുന്നത്. പർവത പാതയിൽ നിയന്ത്രണം വിട്ട ബസ് 500 മീറ്റർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായി നടത്തിയ രക്ഷാ പ്രവർത്തനത്തിൽ 21 പേരെ രാത്രി തന്നെ രക്ഷിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും രക്ഷാപ്രവർത്തനം തുടരുന്നതായും ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാർ അറിയിച്ചു.
അപകടം നടന്നത് രാത്രിയിലായതിനാൽ രക്ഷാപ്രർത്തനവും ദുഷ്കരമായിരുന്നു. മൊബൈൽ ഫോണുകളിലെ ഫ്ളാഷ് ലൈറ്റുകൾ ഉപയോഗിച്ച് പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. രക്ഷാപ്രവർത്തകർ എത്തുമ്പോഴേയ്ക്കും പലരും മരിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാമന്ത്രി നരേന്ദ്ര മോദിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |