ടെഹ്റാൻ: ഇറാനിലെ വൻ ജനകീയ പ്രതിഷേധങ്ങൾക്ക് വഴിവച്ച മഹ്സ അമിനി ( 22) എന്ന യുവതിയുടെ മരണം സദാചാര പൊലീസിന്റെ മർദ്ദനത്തെ തുടർന്നല്ലെന്നും ആരോഗ്യപ്രശ്നങ്ങൾ മൂലമാണെന്നും ഇറാൻ. ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് സദാചാര പൊലീസ് അറസ്റ്റ് ചെയ്ത മഹ്സ കസ്റ്റഡിയിൽ മരിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ മാസം മുതൽ രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. അറസ്റ്റിലായതിന് ശേഷം മൂന്ന് ദിവസം കോമ അവസ്ഥയിൽ ചികിത്സയിലായിരുന്ന മഹ്സ സെപ്തംബർ 16നാണ് മരിച്ചത്. കസ്റ്റഡിയിൽ വച്ച് തലയ്ക്കേറ്റ മർദ്ദനമാണ് മരണകാരണമെന്ന് ആരോപണമുയർന്നിരുന്നു.
എന്നാൽ,തലയ്ക്ക് അടിയേറ്റിട്ടില്ലെന്നും മഹ്സയ്ക്ക് എട്ടാം വയസിൽ ബ്രെയിൻ ട്യൂമർ ബാധിച്ച് ശസ്ത്രക്രിയ നടത്തിയതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ഇറാൻ ഫോറൻസിക് ഓർഗനൈസേഷൻ പുറത്തുവിട്ട മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. നൂറിലേറെ പേരാണ് 22 ദിവസമായി തുടരുന്ന പ്രക്ഷോഭത്തിനിടെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
അതേസമയം, കാണാതായി പത്ത് ദിവസത്തിന് ശേഷം കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയെന്ന് പൊലീസ് രേഖപ്പെടുത്തിയ നിക ഷാകരാമി എന്ന 16കാരിയുടെ മരണത്തിലും പ്രതിഷേധം ഉയരുകയാണ്. ഹിജാബ് വിരുദ്ധ സമരത്തിൽ പങ്കെടുത്ത നികയുടെ മരണം സദാചാര പൊലീസ് തലയ്ക്കടിച്ചതിനാലാണെന്നും ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ അധികൃതർ ഭീഷണിപ്പെടുത്തിയെന്നും മാതാവ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
സമാന രീതിയിൽ പടിഞ്ഞാറൻ ടെഹ്‌റാനിൽ കഴിഞ്ഞ 24ന് സറീന എസ്മെയ്‌ൽസാദേ എന്ന പെൺകുട്ടി മരിച്ചതും സദാചാര പൊലീസ് തലയ്ക്ക് അടിച്ചാണെന്ന ആരോപണമുണ്ട്.സറീന കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചെന്നായിരുന്നു അധികൃതരുടെ വാദം. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത നിരവധി പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടെന്നും പൊലീസ് മർദ്ദനമാണ് കാരണമെന്നും ആരോപണങ്ങളുയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |