ന്യൂഡൽഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹർജികളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ റിസർവ് ബാങ്കിനും കേന്ദ്ര സർക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. നോട്ട് നിരോധന സമയത്തെ റിസർവ് ബാങ്ക് ബോർഡ് യോഗത്തിന്റെ രേഖകളും കേന്ദ്രത്തിന്റെ ശുപാർശയുമടക്കമുള്ള വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനാണ് ജസ്റ്റിസ് എൻ. അബ്ദുൾ നസീർ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് നിർദ്ദേശിച്ചത്.
ഹർജികൾ നവംബർ ഒമ്പതിന് വീണ്ടും പരിഗണിക്കും. നോട്ടുകൾ നിരോധിച്ച് ആറ് വർഷം കഴിഞ്ഞാണ് കേസ് പരിശോധിക്കാൻ സുപ്രീം കോടതി തയ്യാറായത്. ഒറ്റയടിക്ക് നോട്ട് നിരോധിച്ചത് ചട്ട വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 58 ഹർജികളാണ് നിലവിലുള്ളത്. നിരോധനത്തെ അക്കാഡമിക് വിഷയമായി കാണണമെന്ന അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയുടെ ആവശ്യം കോടതി തള്ളി.
സർക്കാരിന്റെ നയപരമായ തീരുമാനം പരിശോധിക്കുന്നതിൽ ജുഡിഷ്യറിക്കുള്ള ലക്ഷ്മണരേഖയെക്കുറിച്ച് അറിയാമെന്നും, എന്നാൽ ഭരണഘടന ബെഞ്ചിന് മുന്നിൽ വരുന്ന വിഷയത്തിൽ വ്യക്തത വരുത്തേണ്ട കടമയുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു.
വിഷയം ഉന്നയിച്ചത് ചിദംബരം
കോൺഗ്രസ് നേതാവ് പി. ചിദംബരമാണ് ഇന്നലെ വിഷയം ഭരണഘടന ബെഞ്ചിന് മുന്നിൽ ഉന്നയിച്ചത്. നോട്ട് നിരോധനം പോലുള്ള സുപ്രധാന തീരുമാനം നടപ്പാക്കുന്നതിന് ചട്ടങ്ങളും നിയമനിർമ്മാണവും വേണം. 1978ൽ ഇങ്ങനെയാണ് നോട്ട് നിരോധിച്ചത്. കേന്ദ്ര സർക്കാറിന്റെ സത്യവാങ്മൂലത്തിലെ പിഴവുകളും ചിദംബരം ചൂണ്ടിക്കാട്ടി.
എന്നാൽ സാമ്പത്തിക നയത്തിന്റെ പശ്ചാത്തലത്തിൽ ജുഡിഷ്യൽ അവലോകനത്തിന്റെ പരിധി പരിഗണിക്കേണ്ടതുണ്ടെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി ചൂണ്ടിക്കാട്ടി. നോട്ട് നിരോധനം പോലുള്ള അക്കാഡമിക് വിഷയങ്ങളിൽ ഭരണഘടന ബെഞ്ചിന്റെ വിലയേറിയ സമയം കളയരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് ജസ്റ്റിസ് അബ്ദുൾ നസീർ ഭരണഘടന ബെഞ്ചിന്റെ കടമയെ കുറിച്ച് വ്യക്തമാക്കിയത്.
2016 ഡിസംബറിൽ ആദ്യമായി ഹർജികൾ പരിഗണിച്ചപ്പോൾ ഭരണഘടന ബെഞ്ചിലെ ജഡ്ജിമാർ വിരമിച്ചിരുന്നു. തുടർന്ന് ഹർജികൾ പരിഗണിക്കുന്നത് നീണ്ടുപോയി. ഒടുവിൽ മുൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണ രണ്ട് മാസം മുമ്പ് രൂപീകരിച്ച അഞ്ചംഗ ഭരണഘടന ബെഞ്ചിലേക്ക് ഹർജികൾ എത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |