നെയ്യാറ്റിൻകര: അതിരുതർക്കത്തെ തുടർന്ന് സമീപവാസിയായ യുവാവും ബന്ധുവും ചേർന്ന് കഴുത്തിൽ റബർ കമ്പുകൊണ്ട് കുത്തിയതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അതിയന്നൂർ മരുതംകോട് സ്വദേശി വിജയകുമാരി (45) മരിച്ചു. കഴിഞ്ഞ ഒൻപതിന് ഉച്ചതിരിഞ്ഞായിരുന്നു സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും.സംഭവത്തിൽ കമുകിൻകോട് ഒറ്റപ്ലാവിള വീട്ടിൽ അനീഷ് (28), ഇയാളുടെ കുഞ്ഞമ്മയുടെ മകൻ അരങ്കമുകൾ ഇലവിൻമൂട് കോട്ടതലക്കുഴി മേലെവീട്ടിൽ നിഖിൽ (22) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. റിമാൻഡിൽ കഴിയുന്ന ഇവർക്കെതിരെ കൊലപാതകക്കുറ്റം കൂടി ചുമത്തും.മണലുവിള സ്വദേശിയായ വിജയകുമാരി 15 വർഷം മുമ്പാണ് ഇവിടെ താമസത്തിനെത്തിയത്. ഇവരുടെ വീടിന് സമീപത്ത് അനീഷ് സ്ഥലംവാങ്ങി വീട് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. സംഭവദിവസം അനീഷും നിഖിലും വിജയകുമാരിയുടെ വീടിന് മുന്നിലെത്തി ബഹളമുണ്ടാക്കിയിരുന്നു. വിജയകുമാരിയുടെ ഫോട്ടോ എടുക്കാനും ശ്രമിച്ചു. വിജയകുമാരി ബഹളം വച്ചതോടെ ഇരുവരും ചേർന്ന് ആക്രമിക്കുകയായിരുന്നു.ബഹളം കേട്ട് വീട്ടിലുണ്ടായിരുന്ന പോളിടെക്നിക് വിദ്യാർത്ഥിയായ മകൾ ശിവകല പുറത്തെത്തിയപ്പോൾ വിജയകുമാരി കമ്പ് കഴുത്തിൽ കുത്തിക്കയറിയ നിലയിൽ ചോരയിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. ഇതിനിടെ പ്രതികൾ രക്ഷപ്പെട്ടു. 6 സെ.മീ നീളത്തിലുള്ള കമ്പ് മകളാണ് വലിച്ചൂരിയത്. നെയ്യാറ്റിൻകര പൊലീസെത്തിയാണ് വിജയകുമാരിയെ ആശുപത്രിയിലെത്തിച്ചത്.ഭർത്താവ് നെയ്യാറ്റിൻകര മണലുവിള സ്വദേശി അനിരുദ്ധൻ നേരത്തെ മരിച്ചിരുന്നു. വിജയകുമാരിയെ വിവാഹംകഴിച്ച് മാസങ്ങൾക്കുശേഷം ഗൾഫിൽ ജോലി തേടി പോയ അനിരുദ്ധൻ അവിടെ വച്ചാണ് മരിച്ചത്. അമ്മയും മകളും മാത്രമാണ് ഈ വീട്ടിൽ താമസം.
മകൾ ഒറ്റയ്ക്കായി
വിജയകുമാരിയുടെ മരണത്തോടെ ഏകമകൾ ശിവകല (20) ഒറ്റയ്ക്കായി. ജനിക്കുന്നതിന് മുമ്പ് അച്ഛനെ നഷ്ടമായ ശിവകലയുടെ ഏകആശ്രയം അമ്മയായിരുന്നു. മകൾക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു വിജയകുമാരിയുടേത്. ഭർത്താവിന്റെ മരണം വിജയകുമാരിയുടെ മനോനില തകരാറിലാക്കിയിരുന്നു. ഭർത്താവിന്റെ മരണത്തെത്തുടർന്നാണ് മരുതംകോടിൽ 3 സെന്റ് സ്ഥലംവാങ്ങി ചെറിയ വീടുവച്ച് അവിടേക്ക് വിജയകുമാരി മകളുമൊത്ത് താമസത്തിനെത്തിയത്. ഭർത്താവിന്റെ മരണശേഷം ലഭിച്ച ആനുകൂല്യങ്ങളും വിധവാ പെൻഷനുമായിരുന്നു ഏക വരുമാന മാർഗം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |