വിജയവാഡ (ആന്ധ്ര) : കേന്ദ്രത്തിൽ ബി.ജെ.പി - ആർ.എസ്.എസ് സഖ്യത്തെ പരാജയപ്പെടുത്താനുള്ള ഇടത്, മതേതര, ജനാധിപത്യ ബദൽ കോൺഗ്രസ് പാർട്ടിയില്ലാതെ സമഗ്രമാവില്ലെന്ന് സി.പി.ഐ പാർട്ടി കോൺഗ്രസിൽ കേരള പ്രതിനിധി രാജാജി മാത്യു തോമസിന്റെ വിമർശനം. പാർട്ടി ദേശീയ നേതൃത്വത്തിനെതിരെയും പ്രതിനിധികൾ തുറന്നടിച്ചു.
കേരളത്തിലെ സംഘടനാശക്തി മാതൃകയാക്കി എല്ലായിടത്തും പാർട്ടി കെട്ടിപ്പടുക്കണമെന്ന് യു.പിയിലെ പ്രതിനിധി നിർദ്ദേശിച്ചു.
കോൺഗ്രസിന്റെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ചും ഇടത്, മദ്ധ്യവർത്തി നയങ്ങളിലൂന്നിയുള്ള ഇടത്, മതേതര ബദൽ ഊന്നിപ്പറഞ്ഞുമുള്ള കരട് രാഷ്ട്രീയപ്രമേയത്തിലെ നിലപാടിനെയാണ് രാജാജി മാത്യു തോമസ് വ്യക്തത പോരെന്ന് തള്ളിപ്പറഞ്ഞത്. കേരള രാഷ്ട്രീയത്തിലെ വ്യത്യസ്തമായ സ്ഥിതി ബോദ്ധ്യമുള്ളപ്പോൾ തന്നെയാണ് കോൺഗ്രസിനെക്കുറിച്ച് സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇടത്, മതേതര, ജനാധിപത്യ ബദൽ മുന്നണി സമഗ്രമാവണം. അഖിലേന്ത്യാ സാന്നിദ്ധ്യം അവകാശപ്പെടാവുന്ന ഏക പ്രതിപക്ഷപാർട്ടി ഇപ്പോഴും കോൺഗ്രസാണ്. അനുയോജ്യമായ സഖ്യത്തിൽ ബി.ജെ.പിക്കെതിരായ പരമാവധി വോട്ടുകൾ സമാഹരിക്കാൻ ശേഷി ഇപ്പോഴും അവർക്കാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയ പ്രമേയത്തിൽ വ്യക്തത വേണം. അഴകൊഴമ്പൻ സമീപനത്തിൽ കാര്യമില്ല.
മൂന്ന് പതിറ്റാണ്ടിനിടയിൽ വലിയ തൊഴിലാളിവർഗ പോരാട്ടങ്ങൾ നാം കണ്ടു. ഐതിഹാസികമായ കർഷകസമരം കണ്ടു. പക്ഷേ നമ്മുടെ പാർട്ടിയും മറ്റ് പുരോഗമന, ജനാധിപത്യ, മതേതര ശക്തികളും ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിൽ പരാജയപ്പെട്ടു. തിരഞ്ഞെടുപ്പുകളിൽ പ്രത്യേകിച്ചും അത് പ്രകടമായി. ഈ പരാജയത്തിന് നമ്മുടെ രാഷ്ട്രീയനേതൃത്വം മാത്രമാണ് ഉത്തരവാദിയെന്നും രാജാജി വിമർശിച്ചു.
ജനറൽ സെക്രട്ടറി ഡി. രാജയ്ക്കെതിരെയുള്ള കടന്നാക്രമണമായിരുന്നു കേരളത്തിന് വേണ്ടി സംസാരിച്ച മന്ത്രി പി. പ്രസാദ് നടത്തിയത്. അലസമായ നേതൃത്വമാണ് കേന്ദ്രത്തിൽ. യുദ്ധത്തിൽ പരാജയപ്പെട്ടാൽ സേനാനായകൻ സ്ഥാനത്ത് തുടരാറില്ല. സി.പി.ഐ നേതൃപദവി ആഡംബര പദവിയല്ല, മറിച്ച് ഉത്തരവാദിത്വമുള്ളതാണെന്നും രാജയെ പേരെടുത്ത് പറയാതെ പ്രസാദ് വിമർശിച്ചു.
കർഷകരുടെ ഉൾപ്പെടെ എണ്ണമറ്റ സമരങ്ങളിൽ പങ്കാളികളായെങ്കിലും തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാൻ കഴിയാത്തത് കൃത്യമായ രാഷ്ട്രീയ പ്രചാരണ അജൻഡ മുന്നോട്ടുവയ്ക്കാൻ നേതൃത്വത്തിന് കഴിയാത്തതിനാലാണെന്ന് ചില പ്രതിനിധികൾ വിമർശിച്ചു.
സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ സംസ്ഥാനഘടകങ്ങളുടെ വിലയിരുത്തലില്ലാത്തതും വിമർശനവിധേയമായി. ഇത് വെറും അവലോകനറിപ്പോർട്ടായി ചുരുങ്ങിയെന്ന് ചിലർ കുറ്റപ്പെടുത്തി.
പ്രായപരിധി മാർഗരേഖയ്ക്ക് കേരളത്തിൽ നിന്ന് ഭേദഗതി
പ്രായപരിധി മാർഗരേഖ അതേപടി നിർദ്ദേശിക്കരുതെന്ന് കേരളത്തിൽ നിന്ന് ഭേദഗതി. സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി ഡി.ബി. ബിനുവാണ് പാർട്ടി കോൺഗ്രസിൽ ഭേദഗതി നിർദ്ദേശിച്ചതെന്നാണ് സൂചന.
ലോക കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യ
വേദിയായി സി.പി.ഐ കോൺഗ്രസ്
വിജയവാഡ (ആന്ധ്ര): സി.പി.ഐ പാർട്ടി കോൺഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിവസം വിദേശരാജ്യങ്ങളിൽ നിന്നെത്തിയ സൗഹാർദ്ദ പ്രതിനിധികൾക്കായി പ്രത്യേക സെഷൻ നടന്നു. ഫ്രഞ്ച്, സ്പാനിഷ്, സിംഹള, ഇംഗ്ലീഷ്, നേപ്പാളി, കൊറിയൻ, വിയറ്റ്നാമീസ്, ചൈനീസ്, പാലസ്തീനി, തുർക്കി ഭാഷകൾക്കൊപ്പം അമേരിക്കയിൽ നിന്നെത്തിയ പ്രതിനിധി ഹിന്ദിയിൽ സംസാരിച്ചതും കൗതുകമായി.
വിദേശ പ്രതിനിധികളുടെ അഭിവാദ്യപ്രസംഗം പാർട്ടി കോൺഗ്രസ് പ്രതിനിധികൾ ആവേശത്തോടെ വരവേറ്റു. 16 രാജ്യങ്ങളിൽ നിന്നുള്ള 17 കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രതിനിധികളായി 30 നേതാക്കളാണെത്തിയത്. 31രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികളുടെ ആശംസാ സന്ദേശവും വായിച്ചു.
ജനജീവിതം ദുരിതപൂർണമാക്കുന്നതും കോർപ്പറേറ്റുകളെ സഹായിക്കുന്നതുമായ കേന്ദ്ര ബി.ജെ.പി സർക്കാരിന്റെ സാമ്പത്തികനയങ്ങൾക്കെതിരെ പോരാട്ടം ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്യുന്ന പ്രമേയം പാർട്ടി കോൺഗ്രസ് പാസാക്കി.
അമരാവതിക്ക് പകരം മൂന്ന് തലസ്ഥാനങ്ങൾ കൊണ്ടുവരാനുള്ള ജഗൻമോഹൻ റെഡ്ഢി സർക്കാരിന്റെ നീക്കത്തിനെതിരെ നടക്കുന്ന കർഷകരുടെയും സ്ത്രീകളുടെയും പോരാട്ടത്തിന് പാർട്ടി കോൺഗ്രസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |