ടെഹ്‌റാൻ : ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ വീണ്ടും സുരക്ഷാ സേനയുടെ ക്രൂരത. വടക്ക് - പടിഞ്ഞാറൻ ഇറാനിൽ സുരക്ഷാ സേന നടത്തിയ റെയ്‌ഡിനിടെ മർദ്ദനമേറ്റ സ്‌കൂൾ വിദ്യാർത്ഥിനി കൊല്ലപ്പെട്ടു. അർദാബിലിലെ ഷഹെദ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനിയായ അസ്ര പനാഹി ( 15 ) ആണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 13നായിരുന്നു സംഭവം എന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒരു സർക്കാർ പരിപാടിയ്ക്ക് വേണ്ടി ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയെ വാഴ്ത്തുന്ന ഗാനം ആലപിക്കാൻ സുരക്ഷാ സേന കുട്ടികളെ നിർബന്ധിക്കുകയും വിസമ്മതിച്ചതോടെ സേന വിദ്യാർത്ഥികളെ മർദ്ദിക്കുകയുമായിരുന്നു. സേനയുടെ അടിയേറ്റ് ഗുരുതരാവസ്ഥയിലായ അസ്ര ചികിത്സയിലിരിക്കെ ഒക്ടോബർ 14നാണ് മരിച്ചത്. രണ്ട് ഡസനോളം കുട്ടികൾ അറസ്റ്റിലാവുകയും ഏഴോളം കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു.
എന്നാൽ ഇറാൻ ഭരണകൂടം ആരോപണം നിഷേധിച്ചു. അസ്രയ്ക്ക് ഹൃദയസംബന്ധമായ രോഗമുണ്ടെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും വാദിച്ച് അസ്രയുടെ അമ്മാവൻ എന്ന് അവകാശപ്പെട്ട് ഒരാൾ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ടി.വി ചാനലിൽ പ്രസ്താവന നടത്തിയിരുന്നു. അസ്ര മരുന്ന് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് അർദാബിലിലെ എം.പി കാസിം മുസൈവിയുടെ വാദം.
മഹ്സ അമിനിയെന്ന (22) യുവതി ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ സദാചാര പൊലീസിന്റെ അറസ്റ്റിലാവുകയും കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടതോടെയും ചെയ്തതിന് പിന്നാലെ സെപ്തംബർ 17 മുതൽ രാജ്യത്ത് സ്ത്രീകളുടെ അവകാശങ്ങൾക്കായി ജനകീയ പ്രക്ഷോഭങ്ങൾ നടന്നുവരികയാണ്. 200ലേറെ പേർ പ്രക്ഷോഭത്തിൽ മരിച്ചു. ഇതിൽ 23 കുട്ടികളും ഉൾപ്പെടുന്നു.
നേരത്തെ പ്രക്ഷോഭത്തിൽ പങ്കെടുത്ത നിക ഷകരാമി, സറീന ഇസ്മയിൽലാദേഹ് എന്നീ പെൺകുട്ടികളെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ സുരക്ഷാസേന തലയ്ക്കടിച്ചതാണ് ഇവരുടെ മരണകാരണമെന്നാണ് വ്യാപക ആരോപണം. അസ്രയുടെ മരണത്തിന് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിരിക്കുകയാണ്.
17കാരനെ വെടിവച്ച് കൊന്നു
മഷാദ് നഗരത്തിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത കൗമാരക്കാരനെ സുരക്ഷാ സേന പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ വെടിവച്ച് കൊന്നെന്ന് റിപ്പോർട്ട്. ഒക്ടോബർ 8ന് സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കാൻ പോയ അബോൽഫസ്‌ൽ അബിനെസാദേഹ് ( 17 ) പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചെറുതോക്കിൽ നിന്ന് വെടിയേറ്റ് അബോൽഫസ്‌ലിന്റെ ആന്തരികാവയവങ്ങൾ തകർന്നതായി പറയുന്നുണ്ട്.
മൂന്ന് അടി അകലത്തിനുള്ളിൽ നിന്നാകാം വെടിയേറ്റതെന്ന് ഒരു ഡോക്ടറും പറഞ്ഞു. കാണാതായി തൊട്ടടുത്ത ദിവസം മകൻ അറസ്റ്റിലാണെന്നറിഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ മരിച്ചെന്ന വിവരമാണ് അധികൃതർ തങ്ങളോട് പറഞ്ഞതെന്ന് മാതാപിതാക്കൾ പറയുന്നു. മകന്റെ മരണ കാരണം പുറംലോകമറിയാതിരിക്കാൻ സുരക്ഷാ സേനയിൽ നിന്ന് സമ്മർദ്ദമുണ്ടായെന്നും ഇവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |