ന്യൂഡൽഹി: സംസ്ഥാന സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ.രാജശ്രീ എം. എസിന്റെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ
പുന:പരിശോധനാ ഹർജി നൽകും. നിയമനം റദ്ദാക്കിയത് ചോദ്യം ചെയ്‌ത് രാജശ്രീയും ഹർജി നൽകും. സുപ്രീംകോടതി വിധി ഉദ്ധരിച്ച് മറ്റ് വിസിമാരുടെ നിയമനം ചോദ്യം ചെയ്യപ്പെടാനുള്ള സാദ്ധ്യത കൂടി കണക്കിലെടുത്താണ് സർക്കാർ നീക്കം.
സീനിയർ അഭിഭാഷകരുമായി കൂടിയാലോചന നടത്തിയ ശേഷമാകും പുന:പരിശോധനാ ഹർജി നൽകുക. രാജശ്രീയുടെ നിയമനം യു.ജി.സി ചട്ടങ്ങൾ പ്രകാരമല്ലെന്ന് കാട്ടിയാണ് ജസ്റ്റിസ് എം.ആർ ഷായും സി.ടി രവികുമാറും അടങ്ങുന്ന ബെഞ്ചിന്റെ വിധി. എന്നാൽ 2010ലെ യു.ജി.സി ചട്ടങ്ങൾക്ക് നിർദേശക സ്വഭാവം മാത്രമേ ഉള്ളുവെന്നും, നടപ്പാക്കാൻ ബാദ്ധ്യതയില്ലെന്നുമാകും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുക. യു.ജി.സി ചട്ടങ്ങൾ ബാധകമല്ലെങ്കിൽ സംസ്ഥാന നിയമത്തിനാണ് മുൻഗണനയെന്ന 2015ലെ സുപ്രീംകോടതി വിധിയും സർക്കാർ ഉന്നയിക്കും. സെർച്ച് കമ്മിറ്റി രൂപീകരണം സംബന്ധിച്ച വിധിയിലെ പരാമർശവും ചോദ്യം ചെയ്യും. 2013 ലെ യുജിസി ചട്ട പ്രകാരം നിലവിൽ വന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സാങ്കേതിക സർവകലാശാല വിസിയെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റി രൂപീകരിച്ചതെന്നാണ് സർക്കാർ വാദം.
സുപ്രീംകോടതിയിൽ പുന:പരിശോധനാ ഹർജി നൽകിയാൽ ,കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് പറഞ്ഞ് മറ്റ് വി.സിമാർക്കെതിരായ നീക്കങ്ങൾ തത്‌ക്കാലം തടയാനാകും. ഹർജി തള്ളിയാൽ ചീഫ് ജസ്റ്റിസ് നേതൃത്വം നൽകുന്ന ബെഞ്ചിൽ തിരുത്തൽ ഹർജി നൽകാനും അവസരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |