ജംഷഡ്പൂർ: ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ചയ്ബാസയിൽ 26 കാരിയായ സോഫ്ട്‌വെയർ എൻജിനിയറെ പത്ത് പേർ ചേർന്ന് മാനഭംഗപ്പെടുത്തി. ചയ്ബാസ സ്വദേശിയും പ്രമുഖ ഐ.ടി കമ്പനിയിലെ ജീവനക്കാരിയുമായ യുവതി കുറച്ചു നാളായി വീട്ടിൽ ഇരുന്ന് ജോലി ചെയ്തുവരികയായിരുന്നു. സുഹൃത്തിനൊപ്പം എയ്റോഡ്രോം ഗ്രൗണ്ടിൽ പോയ സമയത്ത് രാത്രി 7.30ഓടെയാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി യുവതിയെ ചയ്ബാസ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി എസ്.പി അശുതോഷ് ശേഖർ അറിയിച്ചു. സംശയിക്കുന്ന ചില യുവാക്കളെ കസ്റ്റഡിയിലെടുത്തതായും ഇവരെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
എയ്റോഡ്രോം ഗ്രൗണ്ടിൽ നിൽക്കുകയായിരുന്നു യുവതിയെയും സുഹൃത്തിനെയും അപരിചിതരായ ചിലർ സമീപിച്ച് ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതിയിൽ പറയുന്നു. എതിർത്തതോടെ രണ്ട് പേർ ചേർന്ന് സുഹൃത്തിനെ മർദ്ദിച്ചു. അതോടെ സുഹൃത്ത് ഓടി രക്ഷപ്പെട്ടു. ഒറ്റയ്ക്കായ യുവതിയെ സംഘം ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. യുവതി അവശയായതോടെ പ്രതികൾ പിൻവാങ്ങി. ആ ഭാഗത്തുണ്ടായിരുന്ന കടയിലെത്തിയ യുവതി മാതാപിതാക്കളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോണും പണവും പ്രതികൾ കവർന്നതായും പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |