മാന്നാർ: പാണ്ടനാട് മിത്രമഠം നെട്ടായത്തിൽ നവംബർ അഞ്ചിന് നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി മാന്നാർ നായർസമാജംസ്കൂൾ മൈതാനിയിൽ നടക്കുന്ന ചെങ്ങന്നൂർ പെരുമ സർഗ്ഗോത്സവ വേദിയിൽ ആയിരങ്ങൾ ആഘോഷിക്കുമ്പോൾ, ഇതിനു പിന്നിൽ കഠിനപ്രയത്നം നടത്തുന്ന മൂന്ന് ഡസനോളം ഹരിത കർമ്മ സേനാംഗങ്ങളുണ്ട്. വേദിയിൽ നടക്കുന്ന കലാപരിപാടികളും സെമിനാറുകളും ആസ്വദിച്ചു മടങ്ങുന്നവർ ഉപേക്ഷിച്ച് പോകുന്ന ഭക്ഷണ മാലിന്യങ്ങളും ചപ്പു ചവറുകളെമെല്ലാം നീക്കം ചെയ്യാൻ അഹോരാത്രം കഷ്ടപ്പെടുകയാണ് മാന്നാർ ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മ സേന.
രാത്രി വൈകി അവസാനിക്കുന്ന പരിപാടികൾക്ക് ശേഷം നായർ സമാജം മൈതാനത്ത് യുദ്ധം കഴിഞ്ഞ പ്രതീതിയായിരിക്കും. കസേരകളെല്ലാം ചിതറിക്കിടപ്പുണ്ടാവും. ഫുഡ്കോർട്ടിൽ നിന്നു വാങ്ങിക്കഴിച്ച ഭക്ഷണപദാർത്ഥങ്ങളുടെ അവശിഷ്‌ടങ്ങൾ ഏറെ. പ്ലാസ്റ്റിക് കവറുകളും പിച്ചിച്ചീന്തിയെറിഞ്ഞ കടലാസുകളും സദസിലും പുറത്തുമെല്ലാം നിറഞ്ഞുകിടക്കും. അതിരാവിലെ എത്തി ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചെങ്കിൽ മാത്രമേ ഉച്ചയോടെ പൂർണ്ണമാവുകയുള്ളുവെന്ന് ഹരിത കർമ്മ സേന സെക്രട്ടറി ബിന്ദു ശശിയും പ്രസിഡന്റ് അന്നമ്മ ബേബിയും പറഞ്ഞു. മാന്നാർ ഗ്രാമ പഞ്ചായത്തിലെ 18 വാർഡുകളിൽ നിന്നുള്ള 36 വനിതകളാണ്
സേനയിലുള്ളത്. രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് പ്രവർത്തന സമയം. തൊട്ടടുത്തുള്ള അമ്യൂസ്‌മെന്റ് പാർക്കിലും റോഡിനിരുവശവും മാലിന്യ നീക്കം ചെയ്ത് വൃത്തിയാക്കുന്നതും ഇവരാണ്.
ശേഖരിക്കുന്ന മാലിന്യങ്ങൾ ചാക്കുകളിൽ നിറച്ച് വണ്ടിയിൽ കയറ്റി മാന്നാർ ഗ്രാമപഞ്ചായത്തിന്റെ എം.സി.എഫിൽ എത്തിക്കും. ഓരോ ദിവസവും രണ്ടുപേർ വീതം പരിപാടി സമയങ്ങളിലും രംഗത്തുണ്ടാവും. ഇവർക്കെല്ലാം നേതൃത്വം കൊടുത്ത് ആലപ്പുഴ സോഷ്യോ ഇക്കണോമിക് ഫൗണ്ടേഷൻ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് കോ ഓർഡിനേറ്റർ സീമയും ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |