ചാത്തന്നൂർ: ലഹരിക്കടിമപ്പെട്ടവരെ സാധാരണ ജീവിതത്തിലേയ്ക്ക് നയിക്കുന്നതിനും ലഹരിക്കെതിരെ യുവാക്കളെ സജ്ജരാക്കുന്നതിനുമായി എക്സൈസ് വകുപ്പ് വിഭാവനം ചെയ്ത് നടപ്പാക്കുന്ന വിമുക്തി പദ്ധതിക്ക് ആരോഗ്യവകുപ്പിന്റെ മെല്ലെപ്പോക്ക് തടസമാകുന്നു. ഇതുകാരണം എക്സൈസിന്റെ നേതൃത്വത്തിലും ചെലവിലും സംസ്ഥാനത്ത് ആദ്യമായി സ്ഥാപിച്ച നെടുങ്ങോലം താലൂക്ക് ആശുപത്രിയിലെ വിമുക്തി കേന്ദ്രത്തിന്റെ പ്രവർത്തനവും താളം തെറ്റുന്നു.
നിരന്തരമായ ലഹരി ഉപയോഗം കാരണം മാനസിക നിലതെറ്റിയവരെ നാട്ടുകാരോ ബന്ധുക്കളോ പൊലീസോ ഇവിടെ എത്തിച്ചാൽ മറ്റ് ചികിത്സാ കേന്ദ്രങ്ങളിലേയ്ക്ക് പറഞ്ഞു വിടേണ്ട അവസ്ഥയാണിപ്പോൾ. സ്വകാര്യ ആശുപത്രികളേയോ വിദൂരമായ സർക്കാർ ആശുപത്രികളേയോ ആശ്രയിക്കാൻ കഴിയാത്തവരെ തിരികെ കൊണ്ടുപോകേണ്ട സ്ഥിതിയുണ്ട്.
സൈക്യാട്രിസ്റ്റിന്റെ ഒഴിവ് നികത്തുന്നില്ല
ലഹരിക്കടിമപ്പെട്ടവരേയും അതിലൂടെ മാനസിക നില തെറ്റിയവരേയും ചികിത്സിക്കുന്നതിന് നെടുങ്ങോലം താലൂക്ക് ആശുപത്രിയിലെ വിമുക്തി കേന്ദ്രത്തിലുണ്ടായിരുന്ന സൈക്യാട്രിസ്റ്റ് സ്ഥലംമാറിപ്പോയിട്ട് രണ്ടു മാസമാകുന്നു. അവശേഷിക്കുന്നത് ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റും മെഡി.ഓഫീസറും മൂന്ന് നഴ്സുമാരുമാണ്. മെഡി.ഓഫീസറുടെ സേവനം പലപ്പോഴും ലഭ്യമാകുന്നില്ലെന്ന പരാതിയുമുണ്ട്. അക്രമാസക്തരാകുന്ന രോഗികളെ ചികിത്സിക്കണമെങ്കിൽ സൈക്യാട്രിസ്റ്റിന്റെ മേൽനോട്ടം ആവശ്യമായതിനാൽ അത്തരം രോഗികളെ മറ്റ് ആശുപത്രികളിലേയ്ക്ക് പറഞ്ഞുവിടുകയാണ്. സൈക്യാട്രിസ്റ്റിന്റെ സേവനം ഉടൻ ലഭ്യമാക്കുമെന്ന് ജില്ലാ മെഡി.ഓഫീസ് പറയുന്നുണ്ടെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല. നിലവിൽ ശാന്തസ്വഭാവമുള്ള രോഗികളെ മാത്രമാണ് ഇവിടെ പ്രവേശിപ്പിക്കാൻ കഴിയുന്നത്. സ്വതവേ നാഥനില്ലാക്കളരിയായ താലൂക്ക് ആശുപത്രിയിൽ മെഡി.ഓഫീസർ സ്ഥലത്തില്ലെങ്കിൽ അതും സ്വാഹ. തുടർ ചികിത്സയ്ക്കെത്തുന്നവർക്ക് മരുന്നുനൽകി വിടുന്ന ഇടം മാത്രമായി വിമുക്തികേന്ദ്രം മാറിയത് ആരോഗ്യവകുപ്പിന്റെ അനാസ്ഥ കൊണ്ടാണെന്ന ആക്ഷേപം ശക്തമാണ്.
ചികിത്സ തേടിയത് 140 പേർ
കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ നെടുങ്ങോലത്ത് വിമുക്തിയിൽ ചികിത്സ തേടിയത് 140 പേരാണെന്ന് പദ്ധതിയുടെ ചുമതലയുള്ള എക്സൈസ് അസി.കമ്മിഷണർ വി.രാജേഷ് പറഞ്ഞു. ഇതിൽ 130 പേരും ഒ.പി.യിലാണ് എത്തിയത്. 10 പേർ കിടത്തി ചികിത്സയ്ക്ക് വിധേയരായി.
17കാരനെ മടക്കി അയച്ചു
കടയ്ക്കൽ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിയെ കഴിഞ്ഞ ദിവസം നെടുങ്ങോലത്തെ വിമുക്തി സെന്ററിലെത്തിച്ചെങ്കിലും സൈക്യാട്രിസ്റ്റിന്റെ സേവനം ലഭ്യമല്ലാത്തതിനാൽ മടക്കി അയയ്ക്കുകയായിരുന്നു. നിർദ്ധനരായ കുടുംബം രാത്രിമുഴുവൻ രോഗിക്ക് കാവലിരുന്ന് അടുത്തദിവസം പേരൂർക്കട ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |