ന്യൂഡൽഹി: വോട്ടെടുപ്പിന് മൂന്നു ദിവസം ശേഷിക്കെ ഹിമാചൽ പ്രദേശ് കോൺഗ്രസിൽ നിന്ന് 26 നേതാക്കൾ ബി.ജെ.പിയിൽ ചേർന്നു. കോൺഗ്രസ് വിട്ടെത്തിയവരെ മുഖ്യമന്ത്രി ജയ് റാം ഠാക്കൂർ സ്വാഗതം ചെയ്‌തു. പാർട്ടിയുടെ ചരിത്ര വിജയത്തിനായി ഒന്നിച്ച് പ്രവർത്തിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
സെപ്തംബർ 28ന് ബി.ജെ.പിയിൽ ചേർന്ന ഹർഷ് മഹാജനോട് കൂറ് പുലർത്തുന്ന സിംല മണ്ഡലത്തിൽ നിന്നുള്ളവരാണ് പാർട്ടി വിട്ടവരിൽ കൂടുതലും. പ്രാഥമിക അംഗത്വം നേരത്തെ ഉപേക്ഷിച്ച ഇവർ പോകുമെന്ന് പ്രതീക്ഷിച്ചതാണെന്ന് പി.സി.സി വൈസ് പ്രസിഡന്റ് നരേഷ് ചൗഹാൻ പറഞ്ഞു. ഇത് പാർട്ടിക്ക് ഒരു നഷ്‌ടവുമുണ്ടാക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി ധരംപാൽ ഠാക്കൂർ, മുൻ സെക്രട്ടറി ആകാശ് സൈനി, മുൻ കൗൺസിലർ രാജൻ താക്കൂർ, മുൻ ജില്ലാ വൈസ് പ്രസിഡന്റ് അമിത് മേത്ത, മെഹർ സിംഗ് കൻവാർ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ നേഗി, ജയ് മാ ശക്തി സോഷ്യൽ സൻസ്ഥാൻ പ്രസിഡന്റ് ജോഗീന്ദർ, ടാക്സി യൂണിയൻ അംഗം രാകേഷ് ചൗഹാൻ, സിംല ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് പ്രസിഡന്റ് ധർമേന്ദ്ര കുമാർ, വീരേന്ദ്ര ശർമ, രാഹുൽ റാവത്ത്, സോനു ശർമ, അരുൺ കുമാർ, ശിവം കുമാർ, ഗോപാൽ താക്കൂർ തുടങ്ങിയവർ മറുകണ്ടം ചാടിയവരിൽ ഉൾപ്പെടുന്നു.
കുൽദീപ് സിംഗ് എ.ഐ.സി.സി വക്താവ്
വിമത നീക്കം തടയാൻ ഹിമാചൽ പ്രദേശ് മുൻ പി.സി.സി അദ്ധ്യക്ഷനും മുൻ എം.എൽ.എയുമായ കുൽദീപ് സിംഗിനെ എ.ഐ.സി.സി വക്താവായി നിയമിച്ചു. ചിത്ത്പൂർണി മണ്ഡലത്തിൽ സീറ്റു പ്രതീക്ഷിച്ചിരുന്ന കുൽദീപിന് പകരം സുദർശൻ സിംഗ് ബബ്ലുവിനെയാണ് പരിഗണിച്ചത്. പ്രചാരണ സമിതി ഉപാദ്ധ്യക്ഷൻ കൂടിയാണ് കുൽദീപ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |