മുതലമട: പറമ്പിക്കുളം അണക്കെട്ടിൽ നടുവിലെ തകർന്ന ഷട്ടറിനു പകരം പുതിയ ഷട്ടറിന്റെ ഭാഗങ്ങൾ സ്ഥാപിച്ചു. തിരുച്ചിറപ്പിള്ളിയിലെ വർക്‌ഷോപ്പിൽ നിർമ്മിച്ച് പറമ്പിക്കുളത്ത് എത്തിച്ച 12 ഭാഗങ്ങളും ഡാമിലെ ഷട്ടറിന്റെ ഭാഗത്തേക്കിറക്കി സ്ഥാപിച്ചു. ഇവ ബന്ധിപ്പിക്കുന്ന വെൽഡിംഗ് പ്രവൃത്തികൾ പകുതിയോളം പൂർത്തിയാക്കി. ശേഷിക്കുന്ന പണികൾ ഈ മാസം ഇരുപതോടെ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നതെന്ന് തമിഴ്നാട് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഷട്ടർ യോജിപ്പിക്കൽ പൂർത്തിയാകുന്ന മുറയ്ക്ക് ഉരുക്കു കൊണ്ടു നിർമിച്ച കൗണ്ടർവെയ്റ്റ് ബീമിലേക്കു ഷട്ടറിനെ ചങ്ങല ഉപയോഗിച്ചു ബന്ധിപ്പിക്കും. തുടർന്നു തമിഴ്നാട്, കേരള ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സുരക്ഷാ പരിശോധന നടത്തും. സെപ്തംബർ 21ന് പുലർച്ചെയാണു പറമ്പിക്കുളം അണക്കെട്ടിലെ നടുവിലെ ഷട്ടർ തകർന്നത്.
സംയുക്ത ജലക്രമീകരണ ബോർഡ് യോഗത്തിലെ ധാരണ അനുസരിച്ച് ഒക്ടോബർ 31നു മുമ്പ് പുതിയ ഷട്ടർ സ്ഥാപിക്കേണ്ടതായിരുന്നു. പുതിയ സാഹചര്യത്തിൽ ഇരുപതോടെ ഷട്ടർ സ്ഥാപിച്ചു കഴിഞ്ഞാലും അതിന്റെ നടപടികൾക്ക് സമയം എടുക്കും. കേരളവും തമിഴ്നാടും ചേർന്നുള്ള സംയുക്ത സുരക്ഷാ പരിശോധന കൂടി നടത്തിയതിനു ശേഷമേ ഷട്ടർ ഉപയോഗിക്കാനാകൂ.
പുതിയ ഷട്ടർ
ഉയരം - 27 അടി
വീതി- 42 അടി
ഭാരം - 35 ടൺ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |