ലണ്ടൻ: ബ്രിട്ടണിലെ ചാൾസ് രാജാവിനും പത്നി കാമിലയ്ക്കും നേരെ മുട്ടയേറ്. ഇന്നലെ വടക്കൻ ഇംഗ്ലണ്ട് സന്ദർശനത്തിനിടെ യോർക്കിലെ മിക്കിൾഗേറ്റ് ബാറിന് സമീപം ചാൾസും കാമിലയും പൊതുജനങ്ങളെ കണ്ട് റോഡിലൂടെ നടന്നുനീങ്ങിയതിനിടെയാണ് സംഭവം. ജനക്കൂട്ടത്തിനിടെയിൽ നിന്ന് മുട്ടയെറിഞ്ഞയാളെ പൊലീസ് പിടികൂടി. ഇയാൾ മൂന്ന് മുട്ടകൾ ചാൾസിന് നേരെ എറിഞ്ഞെങ്കിലും മൂന്നും ചാൾസിന്റെയോ കാമിലയുടെയും ശരീരത്ത് പതിച്ചില്ല.
' ഈ രാജ്യം പണിതത് അടിമകളുടെ രക്തം കൊണ്ട്. രാജാവല്ല !" എന്ന് അക്രമി ആൾക്കൂട്ടത്തിന് ഇടയിൽ നിന്ന് ഉറക്കെ വിളിച്ചു പറയുകയും കൂവി വിളിക്കുകയും ചെയ്തിരുന്നു. ഇയാൾ മുട്ട എറിയുന്നതിന്റെയും പൊലീസുകാർ പിടികൂടുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. മുട്ടയേറുണ്ടായിട്ടും ചാൾസും കാമിലയും തങ്ങളുടെ പൊതുപരിപാടികൾ തുടർന്നു.
ഗ്രീൻ പാർട്ടി പ്രവർത്തകനും ആക്ടിവിസ്റ്റുമായ ഒരാളാണ് ആക്രമണം നടത്തിയതെന്ന് സൂചനയുണ്ട്. ഇയാളുടെ പേര് വ്യക്തമല്ല. ഇതാദ്യമായല്ല ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾക്ക് നേര മുട്ടയേറുണ്ടാകുന്നത്. 2002ൽ മദ്ധ്യ ലണ്ടനിലെ നോട്ടിംഗ്‌ഹാം സന്ദർശനത്തിനിടെ എലിസബത്ത് രാജ്ഞിയുടെ കാറിന് നേരെ മുട്ടയേറുണ്ടായിരുന്നു. 1995ൽ ഡബ്ലിനിൽ വച്ച് ചാൾസിന് നേരെയും മുട്ടയേറുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |