മോസ്കോ : ഒരുകാലത്ത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അടുത്ത അനുയായിയും പിന്നീട് വിമർശകനുമായി മാറിയ വിക്ടർ ചെർകെസൊവ് അന്തരിച്ചു ( 72 ). ചൊവ്വാഴ്ച രാത്രി സെന്റ് പീറ്റേഴ്സ്ബർഗിലെ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. ഇദ്ദേഹത്തെ ഗുരുതര രോഗം ബാധിച്ചിരുന്നെന്നാണ് അറിയുന്നത്. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പുട്ടിൻ അധികാരത്തിലേറുമ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ അടക്കം ഒപ്പം നിന്നയാളാണ് വിക്ടർ. സെന്റ് പീറ്റേഴ്സ്ബർഗ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കെ.ജി.ബി ഓഫീസറായിരുന്നു വിക്ടർ. 1992 - 1998 കാലയളവിൽ റഷ്യൻ ചാര സംഘടനയായ കെ.ജി.ബിയുടെ പിൻഗാമിയായ എഫ്.എസ്.ബിയുടെ സെന്റ് പീറ്റേഴ്സ്ബർഗ്, ലെനിൻഗ്രാഡ് മേഖലാ തലവനായി പ്രവർത്തക്കവെയാണ് വിക്ടർ പുട്ടിനുമായി അടുത്തത്.
2007 ഒക്ടോബറിൽ റഷ്യൻ ദിനപത്രമായ കോമർസാന്റിൽ വിക്ടർ ഒരു ലേഖനം എഴുതുകയും ഇത് വൻ വിവാദമാവുകയും ചെയ്തതോടെയാണ് പുട്ടിന്റെ വിരോധത്തിനിടെയാക്കിയത്. എഫ്.എസ്.ബിയ്ക്കുള്ളിലെ അഴിമതിയെ പറ്റിയായിരുന്നു ലേഖനം. ഇന്ന് റഷ്യൻ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായ നികൊലയ് പെട്രുഷെവ് ആയിരുന്നു അന്ന് എഫ്.എസ്.ബിയുടെ തലവൻ.
ലേഖനമെഴുതുന്നതിന് ഒരു വർഷം മുമ്പ് ഉയർന്ന റാങ്കിലുള്ള എഫ്.എസ്.ബി ഓഫീസർമാക്കിടെയിലെ വൻ കള്ളക്കടത്ത് കേസ് വിക്ടർ അന്വേഷിച്ചിരുന്നു. യു.എസുമായി ബന്ധമുള്ള കള്ളപ്പണം വെളുപ്പിക്കലിലേക്കാണ് ഈ അന്വേഷണം ചെന്നെത്തിയതെന്ന് പറയപ്പെടുന്നു. അന്വേഷണത്തിന് പിന്നാലെ എഫ്.എസ്.ബിയിലെയും കസ്റ്റംസിലെയും പ്രസിഡന്റ് ഓഫീസിലേയുമടക്കം ഉദ്യോഗസ്ഥരുടെ സ്ഥാനം തെറിച്ചു.
അതേ സമയം, ലേഖനത്തിൽ പുട്ടിൻ കടുത്ത അതൃപ്തനായിരുന്നു. ഇങ്ങനെയുള്ള വിവരങ്ങൾ പുറത്തുവിടേണ്ട ആവശ്യമില്ലെന്നായിരുന്നു പുട്ടിന്റെ പ്രതികരണം. പിന്നാലെ അധികാരത്തിലുണ്ടായിരുന്നു വിക്ടറിന്റെ സ്വാധീനം ഒന്നിന് പിറകെ ഒന്നായി തകർന്നു.
ഫെഡറൽ ഡ്രഗ് കൺട്രോൾ സർവീസ് ഡയറക്ടറായിരുന്ന വിക്ടറിനെ ആ സ്ഥാനത്ത് നിന്ന് നീക്കി. പകരം മിലിട്ടറി സപ്ലൈസ് ഏജൻസിയുടെ തലവനാക്കി. 2010 വരെ ആ പദവിയിൽ തുടർന്നു. പിന്നീട് സുപ്രധാന പദവികളൊന്നും വിക്ടറിന് ലഭിച്ചില്ല. ഇതിനിടെയിലും പുട്ടിൻ സർക്കാരിനെ വിക്ടർ പിന്തുണച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |