കെയ്റോ: ഈജിപ്തിലെ ഷാം എൽ ഷെയ്ഖിൽ നടക്കുന്ന ഐക്യരാഷ്‌ട്ര സഭയുടെ കാലാവസ്ഥാ ഉച്ചകോടിയായ 'കോപ് 27"ൽ സംസാരിക്കവെ യു.എസ് പ്രസിഡന്റ് ജോ ബൈഡന് നേരെ പ്രതിഷേധം. വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിനിടെ കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള നടപടികളിൽ അമേരിക്കയെ 'ലോക നേതാവ്" എന്ന് വിശേഷിപ്പിച്ചതാണ് വേദിയിലുണ്ടായിരുന്ന ആക്ടിവിസ്റ്റുകളെ പ്രകോപിപ്പിച്ചത്.
ബൈഡന്റെ പ്രസംഗം നടന്ന നെഫർറ്റിറ്റി ഹാളിൽ ഫോസിൽ ഇന്ധനങ്ങൾക്കെതിരെയുള്ള സന്ദേശങ്ങളെഴുതിയ ബാനറുമായി ചില യുവ ആക്ടിവിസ്റ്റുകളുണ്ടായിരുന്നു. ബൈഡന്റെ പ്രസ്ഥാവന കേട്ട ഇവർ സീറ്റിൽ നിന്ന് എഴുന്നേറ്റ് ബഹളമുണ്ടാക്കി. ഇവരെ ഉടൻ സുരക്ഷാ ജീവനക്കാർ വേദിക്ക് പുറത്താക്കി.
ബൈഡന്റെ പ്രസംഗം തടസപ്പെട്ടെങ്കിലും അല്പ സമയത്തിനുള്ളിൽ പുനഃരാരംഭിച്ചു. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തുടങ്ങിയ യു.എസ് സംഘവും ഉച്ചകോടിയ്ക്കെത്തിയിരുന്നു.
അതേ സമയം, കാലാവസ്ഥാ വ്യതിയാനം ഭൂമിയിലെ എല്ലാ ജീവികളുടെയും നിലനിൽപ് പ്രതിസന്ധിയിലാക്കിയെന്ന് പറഞ്ഞ ബൈഡൻ വികസ്വര രാജ്യങ്ങൾക്ക് സമ്പന്ന രാജ്യങ്ങൾ ഉറപ്പ് നൽകിയിരുന്ന കാലാവസ്ഥാ നഷ്ടപരിഹാര ഫണ്ടിനെ കുറിച്ച് പരാമർശിച്ചില്ല. 2030 ഓടെ അമേരിക്കയിലെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ നിരക്ക് 2005ലേതിൽ നിന്ന് 50 ശതമാനം കുറയ്ക്കുമെന്ന് ബൈഡൻ പറഞ്ഞു.
കംബോഡിയയെ 'കൊളംബിയ" ആക്കി ബൈഡൻ
ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന കംബോഡിയയെ 'കൊളംബിയ" എന്ന് വിശേഷിപ്പിച്ച് ബൈഡൻ. കോപ് 27ന് പിന്നാലെ ഇന്നലെ കംബോഡിയൻ തലസ്ഥാനമായ നോം പെന്നിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കവെയാണ് ബൈഡന്റെ നാക്കുപിഴ. പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തുന്നതിനിടെ കംബോഡിയൻ പ്രധാനമന്ത്രിക്ക് പകരം കൊളംബിയയുടെ പ്രധാനമന്ത്രിയെന്നാണ് ബൈഡൻ പറഞ്ഞത്. ബൈഡന് പ്രസംഗത്തിനിടെ വാക്കുകൾ മാറി പോകുന്നത് പതിവാണ്.
അതേ സമയം, ദക്ഷിണ ചൈനാക്കടൽ, മ്യാൻമർ തുടങ്ങി മേഖലയിലെ പ്രശ്നങ്ങളിൽ ആസിയാൻ രാജ്യങ്ങളുമായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ബൈഡൻ ഇന്നലെ പറഞ്ഞു. ഇന്നത്തെ ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ബൈഡൻ ശേഷം ജി 20 ഉച്ചകോടിയ്ക്കായി ഇൻഡോനേഷ്യയിലെ ബാലിയിലേക്ക് തിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |