ബെൽജിയം ടീമിന്റെ ബാക്ക് റൂം സ്റ്റാഫാണ് വിനയ്
തിരുവനന്തപുരം : ലോകകപ്പ് വേദിയിൽ പന്തുതട്ടാൻ ഇന്ത്യയില്ലെങ്കിലും ഖത്തറിൽ ലോകകപ്പ് വേദികളിൽ മലയാളി സാന്നിധ്യമായി എറണാകുളം ചെറായിക്കാരൻ വിനയ് മേനോൻ ഉണ്ടായിരിക്കും. ഫിഫ റാങ്കിംഗിലെ മുൻ ഒന്നാം സ്ഥാനക്കാരായ ബെൽജിയം ടീമിന്റെ വെൽനസ് കോച്ചായാണ് വിനയ് ലോകകപ്പിന്റെ ഭാഗമാകുന്നത്. കളിക്കാരുടെ മാനസിക, ആരോഗ്യ ക്ഷേമം നിനിറുത്തുകയാണ് വിനയ്‌യുടെ ചുമതല. കെവിൻ ഡി ബ്രുയിനെ, തിബോട്ട് കോട്ട്വാ, ഏദൻ ഹസാർഡ്, റൊമേലു ലുകാകു എന്നിവരുൾപ്പെടെയുള്ള ലോകോത്തര താരങ്ങളെ സമ്മർദ്ദമകറ്റി മാനസികമായി ശക്തരാക്കുന്നതും പരിക്കുകളിൽ നിന്നും അവരുടെ ശരീരത്തെ വീണ്ടെടുക്കുന്നതും വിനയ് അയിരിക്കും.
ഇങ്ങനെയൊരവസരം ലഭിച്ചതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്നും ലോകകപ്പ് പോലൊരു വലിയ വേദിയിൽ ഇന്ത്യയെ തന്റെ രീതിയിൽ പ്രതിനിധീകരിക്കാനയത് ഭാഗ്യമാണെന്നും വിനയ് പറഞ്ഞു. നേരത്തേ ഇംഗ്ലീഷ് പ്രിമിയർ ലീഗ് ക്ലബായ ചെൽസിയിലും വിനയ് ജോലി ചെയ്തിരുന്നു. 2011-12, 2020-21 സീസണുകളിൽ ചെൽസിയെ യൂറോപ്യൻ ചാമ്പ്യൻമാരാക്കുന്നതിന് പിന്നിൽ വിനയ്ക്ക് വലിയ റോളുണ്ട്.
അഡ്വാൻസ് മൈന്റ് പ്രോഗ്രാമിംഗ് സ്ട്രാറ്റജി വിദഗ്ദ്ധനായ വിനയ് ഭാര്യ ഫ്ലോമിക്കും മകൻ അഭയ്ക്കുമൊപ്പം ലണ്ടനിലാണ് താമസം. കഴിഞ്ഞ മാസം ബൽജിയൻ കോച്ച് റോബർട്ട് മാർട്ടിനസ് നേരിട്ടെത്തിയാണ് വിനയ്‌യിനെ ബൽജിയൻ ടീമിന്റെ പരിശീലക സംഘത്തിലേക്ക് ക്ഷണിച്ചത്. ടീമിനൊപ്പം 18ന് വിനയ് കുവൈത്തിലെത്തും. ലോകകപ്പ് തീരും വരെയാണ് നിലവിൽ ബൽജിയൻ ടീമിനൊപ്പം കരാറുള്ളത്. ലോകകപ്പിൽ ഗ്രൂപ്പ് എഫിൽ മൊറോക്കോ,ക്രൊയേഷ്യ, കാനഡ എന്നീടീമുകൾക്കൊപ്പമാണ് ബൽജിയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |