ദോഹ: ലോകകപ്പിന് ഖത്തറിലെ അൽ ബയത് സ്റ്റേഡിയത്തിൽ പന്തുരുളാൻ ഇനി മൂന്ന് ദിനം കൂടി മാത്രം. ടീമുകൾ മിക്കതും ഖത്തറിലേക്ക് എത്തിക്കഴിഞ്ഞു. അതേസമയം ലോകകപ്പ് സ്റ്റേഡിയങ്ങളുടേയും മറ്റും നിർമാണ പ്രവൃത്തികൾക്കായി പുറത്തു നിന്നെത്തിയ തൊഴിലാളികൾക്കെതിരെ മനുഷ്യാവകാശ ലംഘനം ഉണ്ടായെന്നുൾപ്പെടെയുള്ള വിമർശനങ്ങളും പലകോണുകളിൽ നിന്നും ഉയരുന്നുണ്ട്. ബോയ്കോട്ട് ഖത്തർ ലോകകപ്പ് എന്ന ക്യാമ്പയിനും സോഷ്യൽ മീഡിയയിൽ സജീവമായുണ്ട്. ലോകകപ്പിൽ നെതർലൻഡ്സ് താരങ്ങൾ അണിയുന്ന ജേഴ്സി ടൂർണമെന്റിന് ശേഷം ലേലം ചെയ്ത് കിട്ടുന്ന തുക ഖത്തറിൽ സ്റ്റേഡിയം നിർമാണത്തിൽ പങ്കെടുത്ത വിദേശ തൊഴിലാളികളുടെ സഹായത്തിനായി ഉപയോഗിക്കുമെന്ന് ഡച്ച് ഫുട്ബാൾ അസോസിയേഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഡച്ച് ടീമിന്റ പ്രധാന പരിശീലകൻ ലൂയിസ് വാൻ ഗാൽ ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചതിനെ ഇന്നലേയും വിമർശിച്ചു രംഗത്ത് വന്നിരുന്നു.
എന്നാൽ ഇത്തരം വിമർശനങ്ങൾ ഒരു ഭാഗത്ത് നടക്കുമ്പോഴും ലോകകപ്പ് ആവേശം കത്തിപ്പടർന്നു കൊണ്ടിരിക്കുകയാണ്. മലയാളികൾ ഉൾപ്പെടെയുള്ള ആരാധകക്കൂട്ടം ഖത്തറിനെ ഇപ്പോൾ തന്നെ ഉത്സവഭൂമിയാക്കി കഴിഞ്ഞു.
അർജന്റീനയുടെ
ഫൈവ്സ്റ്റാർ ഒരുക്കം
കപ്പ് ഫേവറിറ്റുകളായി അർജന്റീന ഇന്നലെ അബുദാബിയിൽ നടന്ന സന്നാഹ മത്സരത്തിൽ യു.എ.ഇയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് കീഴടക്കി മുന്നൊരുക്കം മികച്ചതാക്കി.
എയ്ഞ്ചൽ ഡി മരിയ രണ്ട് ഗോളുകൾ നേടി. ക്യാപ്ടൻ ലയണൽ മെസിയും ജൂലിയൻ അൽവാരസും ജാവോക്വിൻ കൊറേയയും ഓരോ തവണ ലക്ഷ്യം കണ്ടു. മറ്റൊരു സന്നാഹത്തിൽ ലോകകപ്പ് റണ്ണറപ്പുകളായ ക്രൊയേഷ്യ 1-0ത്തിന് സൗദി അറേബ്യയെ കീഴടക്കി.
സന്നാഹത്തിൽ
റൊണാൾഡോയില്ല
നൈജീരിയക്കെതിരെ ഇന്ന് ലിസ്ബണിൽ നടക്കുന്ന പോർച്ചുഗലിന്റെ ലോകകപ്പ് സന്നാഹ മത്സരത്തിൽ ക്യാപ്ടൻ ക്രിസ്റ്റ്യാനൊ റൊണാൾഡോ കളിക്കില്ലെന്ന് റിപ്പോർട്ടുകൾ. വയറിന് അസുഖം ബാധിച്ചതിനാൽ വിശ്രമത്തിലാണ് താരം. ഇന്നലെ ടീമിന്റെ പരിശീലനത്തിലും റൊണാൾഡോ പങ്കെടുത്തിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |