തിരൂർ: അറുപത്തിയെട്ടുകാരനായ മുൻ ജനപ്രതിനിധിയെ ഹണി ട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ കൈക്കലാക്കിയ സംഭവത്തിൽ വ്‌ളോഗറും ഭർത്താവും അറസ്റ്റിൽ. താനൂർ സ്വദേശി റാഷിദ, ഭർത്താവ് നാലകത്ത് നിഷാദ് എന്നിവരെയാണ് കൽപ്പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പല തവണകളായി യുവതിയും ഭർത്താവും ചേർന്ന് 23 ലക്ഷം രൂപയാണ് കൈക്കലാക്കിയത്. മലായ് മല്ലു എന്ന യു ട്യൂബ് ചാനലിലൂടെ വീഡിയോകൾ ചെയ്യുന്നവരാണ് പ്രതികൾ. തിരൂർ സ്വദേശിയിൽ നിന്ന് തട്ടിയ പണമുപയോഗിച്ച് ആഡംബര ജീവിതം നയിച്ച് വരികയായിരുന്നു.
ഫെയ്‌സ്ബുക്കിലൂടെയാണ് റാഷിദ തിരൂരിനടുത്ത പഞ്ചായത്തിലെ 68കാരനുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് പ്രണയം നടിച്ച് ബന്ധം ദൃഢമാക്കി. ഇവർ താമസിക്കുന്ന ആലുവയിലേക്ക് ഇയാളെ ക്ഷണിച്ച് വരുത്തി ഫോട്ടോയും വീഡിയോയും കൈയിലുണ്ടെന്ന് പറഞ്ഞ് കൂടുതൽ പണം ആവശ്യപ്പെട്ടു. ഇതിനുള്ള സൗകര്യങ്ങളെല്ലാം നിഷാദൊരുക്കി. ഭർത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസിൽ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് യുവതി പണം വാങ്ങിത്തുടങ്ങിയത്. പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.
68കാരന്റെ സാമ്പത്തിക ഇടപാടുകളിൽ സംശയം തോന്നിയ കുടുംബം ബാങ്ക് അക്കൗണ്ട് പരിശോധിച്ചതോടെയാണ് വിവരം പുറത്തായത്. അക്കൗണ്ടിലൂടെയായിരുന്നു പണമിടപാട് നടന്നിരുന്നത്. തുടർന്ന് കൽപ്പകഞ്ചേരി പൊലീസിൽ പരാതി നൽകി. തുടർന്നാണ് റാഷിദയെയും നിഷാദിനെയും പിടികൂടിയത്. നിഷാദിനെ കോടതി റിമാൻഡ് ചെയ്തു. ആറ് മാസം പ്രായമുള്ള ഇരട്ടക്കുട്ടികളുള്ളത് കണക്കിലെടുത്ത് റാഷിദയ്ക്ക് കോടതി ഇടക്കാല ജാമ്യം നൽകി.