കുന്നംകുളം: ഹണിട്രാപ്പിൽ കുടുക്കി 68 കാരന്റെ 23 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ പോർക്കുളം അയ്യമ്പറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന യുവദമ്പതികളെ കൽപ്പകഞ്ചേരി പൊലീസ് എത്തി അറസ്റ്റ് ചെയ്തു. നാലകത്ത് വീട്ടിൽ നിഷാദ്, ഭാര്യ റാഷിദ എന്നിവരാണ് പിടിയിലായത്. മലപ്പുറം പുത്തനത്താണി കൽപ്പകഞ്ചേരി സ്വദേശിയായ 68 വയസുകാരനെയാണ് ദമ്പതികൾ ചേർന്ന് ട്രാപ്പിലാക്കിയത്. സോഷ്യൽ മീഡിയയിലൂടെ ഇയാളുമായി ബന്ധം സ്ഥാപിച്ച ഇവർ ഭാര്യയെ ഉപയോഗപ്പെടുത്തി പണം കൈവശപ്പെടുത്തുകയായിരുന്നു. ഭർത്താവ് നിഷാദ് ഇവർക്കുള്ള എല്ലാ സൗകര്യങ്ങൾ ഒരുക്കി നൽകുകയും ഒന്നും അറിയാത്ത ഭാവം നടിച്ച് ഇവരിൽ നിന്ന് മാറി നിൽക്കുകയും ചെയ്തു. ആള് വീട്ടിലെത്തുന്ന സമയം നോക്കി നിഷാദ് പുറത്ത് പോവുകയും ചെയ്യും. ഭർത്താവ് നിഷാദിന് ബിസിനസ് ആവശ്യത്തിന് പൈസ ആവശ്യമുണ്ടെന്ന് പറഞ്ഞാണത്ര ആദ്യം പണം വാങ്ങിയത്. ഇയാൾ റാഷിദയുമായി ഇടപെടുന്ന ഫോട്ടോകൾ കൈവശമുണ്ടെന്നും ഇത് പുറംലോകം അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയും പിന്നീട് വലിയ തുക കൈവശപ്പെടുത്തിയതായും പറയുന്നു. പരാതിക്കാരന്റെ കൈവശമുണ്ടായിരുന്ന പണത്തിൽ വലിയ കുറവ് കണ്ടതോടെയാണ് ഇയാളുടെ വീട്ടുകാർ ഇക്കാര്യം ശ്രദ്ധിക്കുകയും അന്വേഷിക്കുകയും ചെയ്തത്. തുടർന്നാണ് വീട്ടുകാരോട് സത്യം തുറന്നുപറഞ്ഞ് ഇയാൾ കൽപ്പകഞ്ചേരി പൊലീസിൽ പരാതി നൽകിയത്. കുന്നംകുളത്തിനടുത്ത് അയ്യംപറമ്പിൽ രണ്ടുമാസം മുൻപാണ് ഇവർ വാടക വീടെടുത്ത് താമസം തുടങ്ങിയത്. കഴിഞ്ഞ ദിവസം ഇവിടെ എത്തിയ അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |