തിരുവനന്തപുരം: മ്യൂസിയത്ത് വനിതാ ഡോക്ടർക്കുനേരെ ലൈംഗികാതിക്രമം നടത്തിയതിന്റെ ഞെട്ടൽ മാറുംമുമ്പെ, സമാന രീതിയിൽ തലസ്ഥാനത്ത് വഞ്ചിയൂരിൽ പ്രഭാത സവാരിക്കിറങ്ങിയ കേന്ദ്ര സർക്കാർ ജീവനക്കാരിയായ യുവതിയെ സ്കൂട്ടറിലെത്തിയ യുവാവ് തടഞ്ഞു നിറുത്തി കടന്നുപിടിച്ച് അതിക്രമം കാട്ടി. പ്രതി കരുമം ഇടഗ്രാമം പണയിൽ വീട്ടിൽ വിനോദിന്റെ മകൻ ശ്രീജിത്തിനെ (22) മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. വഞ്ചിയൂർ പൊലീസ് സ്റ്രേഷനു സമീപത്തായിരുന്നു സംഭവം. കഴിഞ്ഞ മാസം അവസാനം മ്യൂസിയത്തെ സംഭവവും പൊലീസ് സ്റ്റേഷന് തൊട്ടടുത്താണ് നടന്നത്.
ഇന്നലെ രാവിലെ ആറരയോടെ വഞ്ചിയൂർ കോടതിക്ക് പിൻവശത്തെ പഴയ കളക്ടറേറ്റ് റോഡിൽ പ്രഭാത സവാരി നടത്തുന്നതിനിടെയാണ് വഞ്ചിയൂരിൽ സുഹൃത്തുക്കൾക്കൊപ്പം വാടകയ്‌ക്ക് താമസിക്കുന്ന കൊല്ലം സ്വദേശിയായ യുവതിക്ക് ദുരനുഭവമുണ്ടായത്. തിരക്കൊഴിഞ്ഞ ഭാഗത്തുകൂടി നടക്കുകയായിരുന്ന യുവതിയോട് സ്‌കൂട്ടർ സൈഡിൽ ഒതുക്കിവച്ച് എത്തിയ പ്രതി കോടതിയിലേക്ക് പോകുന്ന വഴി ചോദിച്ചു. തുടർന്നായിരുന്നു അതിക്രമം. കുതറിമാറിയ യുവതിയെ തള്ളിയിട്ടു.
യുവതിയുടെ ബഹളം കേട്ട് ചിലർ ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. വഞ്ചിയൂർ പൊലീസ് സമീപത്തെ റോഡിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് സ്‌കൂട്ടറിന്റെ നമ്പർ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഉച്ചയോടെ വീട്ടിലെത്തി പിടികൂടി. അമ്മയെ ജോലിക്ക് വിട്ട് തിരികെ വരുന്നതിനിടയിലാണ് പ്രതി യുവതിയെ ആക്രമിച്ചത്.
സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് രാത്രി നടത്തമടക്കം നിരവധി പദ്ധതികൾ നടപ്പാക്കുമ്പോഴാണ് സ്ത്രീകൾക്കു നേരെയുള്ള ഇത്തരം അതിക്രമങ്ങൾ തുടർക്കഥയാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |