തിരുവനന്തപുരം: കോവളത്ത് ലാത്‌വിയൻ യുവതിയെ കൊലപ്പെടുത്തിയ കേസിൽ വാദം പൂർത്തിയായതോടെ ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.സനിൽകുമാർ ഡിസംബർ രണ്ടിന് വിധിപറയും. വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയൻ, കെയർ ടേക്കർ സ്ഥാപനത്തിലെ ജീവനക്കാരനായ ഉമേഷ് എന്നിവരാണ് പ്രതികൾ.വിദേശ വനിതയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി വാഴമുട്ടം പൂനംതുരുത്തിലെ വള്ളിപ്പടർപ്പുകൾക്കിടയിൽ കൊണ്ടിട്ടെന്നാണ് പ്രോസിക്യൂഷൻ കേസ്.
2018 മാർച്ച് 14ന് പോത്തൻകോട്ടെ സ്വകാര്യ ആയുർവേദ റിസോർട്ടിൽ നിന്ന് വിദേശ വനിതയെ കാണാതായിരുന്നു. പിന്നീട് ഇവരുടെ മൃതദേഹം ഏപ്രിൽ 20ന് പൂനംതുരുത്തിൽ ചതുപ്പിൽ അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു. അന്ന് ഫോർട്ട് അസി.കമ്മിഷണറായിരുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജെ.കെ. ദിനിലാണ് കേസന്വേഷിച്ച് കുറ്റപത്രം നൽകിയത്.
കേസിലെ പൊരുത്തമില്ലായ്മകളും പ്രോസിക്യൂഷൻ കേസിന് വിരുദ്ധമായ ശാസ്ത്രീയ പരിശോധന ഫലങ്ങളും പ്രതിഭാഗം വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. കൊല്ലപ്പെട്ടത് വിദേശ വനിതയായതിനാൽ വിദേശ രാജ്യങ്ങൾ വിചാരണ നിരീക്ഷിക്കുന്നുണ്ടെന്ന് സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ മോഹൻ കോടതിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |